
കോഴിക്കോട്: ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കളുടെ വീടിനു നേരെ അജ്ഞാതർ സ്ഫോടക വസ്തുക്കൾ എറിഞ്ഞു. നടുവണ്ണൂർ വെള്ളിയൂരിലാണ് സംഭവം. പുതുവാണ്ടി മീത്തൽ ഗിരീഷിന്റെ വീടാണ് ആക്രമിച്ചത്. ഗിരീഷിന്റെ മക്കളാണ് ഡിവൈഎഫ്ഐ പ്രാദേശിക നേതാക്കളായ മേഖലാ കമ്മിറ്റി അംഗവും യൂണിറ്റ് സെക്രട്ടറിയുമായ ജഗനും കരുവണ്ണൂർ യൂണിറ്റ് അംഗം സ്നേഹയും.

ഇന്നലെ രാത്രി 12 മണിയോടെയാണ് ആക്രമണത്ത്. ഈ സമയത്ത് ജഗനും സ്നേഹയും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഗിരീഷ് വിദേശത്താണ് ജോലി ചെയ്യുന്നത്.
രാത്രിയിൽ പുറത്തു വലിയ ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നു പുറത്തു വന്നു നോക്കുമ്പോഴേക്കും അജ്ഞാതർ രക്ഷപ്പെട്ടിരുന്നു.
സമീപത്തെ ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ തർക്കം ആക്രമണത്തിലേക്ക് നയിച്ചിരിക്കാമെന്നാണ് സംശയിക്കുന്നത്. ഉത്സവപ്പറമ്പിൽ ലഹരി ഉപയോഗിച്ച് ചിലർ സ്ത്രീകളെ ശല്യം ചെയ്തതു പ്രദേശവാസികൾ ചോദ്യം ചെയ്തിരുന്നു. ഇതിനുള്ള പ്രതികാരമാകാമെന്നു വീട്ടുകാരുടെ സംശയം.
പേരാമ്പ്ര പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. ഫൊറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. സംഭവത്തിൽ കുറ്റവാളികളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു.