
തിരുവനന്തപുരം: നാല് വർഷത്തിന് ശേഷം കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ഒന്നാം തീയതി ശമ്പളം ലഭിച്ചു. 2020 ഡിസംബറിലാണ് ഇതിന് മുമ്പ് ഒന്നാം തീയതി മുഴുവൻ ശമ്പളം കൊടുത്തത്. മാര്‍ച്ച് മാസത്തിലെ ശമ്പളം ഒറ്റത്തവണയായിട്ടാണ് വിതരണം ചെയ്തത്.

ഇന്ന് തന്നെ ശമ്പള ഇനത്തിൽ 80 കോടി വിതരണം ചെയ്ത് പൂര്‍ത്തിയാക്കിയെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു. ഓവർ ഡ്രാഫ്റ്റ് എടുത്തായിരുന്നു ശമ്പള വിതരണം. സർക്കാർ സഹായം കിട്ടുന്നതോടെ ഇതിൽ 50 കോടി തിരിച്ചടക്കുമെന്നും അറിയിച്ചു.
തുടര്‍ന്നും ജീവനക്കാരുടെ മുഴുവന്‍ ശമ്പളം ഒന്നാം തീയതിതന്നെ ഒറ്റത്തവണയായി നല്‍കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയായി കഴിഞ്ഞുവെന്ന് കെ.എസ്.ആര്.ടി.സി അറിയിച്ചു.
ജീവനക്കാരുടെ ശമ്പളം ഒറ്റ ഗഡുവായി ഒന്നാം തീയതിതന്നെ നല്‍കും എന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെയും ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെയും പ്രധാന പ്രഖ്യാപനമായിരുന്നു.

അതേസമയം, കെ.എസ്.ആർ.ടി.സിക്ക് സർക്കാർ സഹായമായി 73 കോടി രൂപ കൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചിരുന്നു. പെൻഷൻ വിതരണത്തിനായാണ് ഈ തുക അനുവദിച്ചത്. കെ.എസ്.ആർ.ടി.സിക്ക് ഈ സാമ്പത്തിക വർഷത്തെ ബജറ്റിൽ 900 കോടി രൂപയാണ് വകയിരുത്തിയിരുന്നത്. ബജറ്റ് വകയിരുത്തലിനെക്കാൾ 672.42 കോടി രൂപയാണ് അധികമായി അനുവദിച്ചതെന്നും മന്ത്രി അറിയിച്ചു.