
തിരുവനന്തപുരം: തലസ്ഥാന നഗരത്തിൽ കനത്ത മഴ തുടരുകയാണ്. ശാസ്തമംഗലത്ത് ഓൺലെെൻ ഭക്ഷണവിതരണക്കാരനായ യുവാവ് തോട്ടിൽ വീണു. ശാസ്തമംഗലം മഹാദേവ ക്ഷേത്രത്തിന് സമീപമുള്ള തുറവൂർ ലെെനിനടുത്താണ് യുവാവ് ബെെക്കുമായി വീണത്. മഴയ്ക്ക് പിന്നാലെ തോട്ടിൽ നല്ല ഒഴുക്കുണ്ടായിരുന്നു. ശ്യാം എന്ന യുവാവാണ് തോട്ടിൽ വീണത്. യുവാവിനെ നാട്ടുകാർ രക്ഷപ്പെടുത്തി.

പിന്നാലെ ഫയർഫോഴ്സ് എത്തിയാണ് ബെെക്ക് തോട്ടിൽ നിന്നും കരയിലെത്തിച്ചത്. തിരുവനന്തപുരം സിറ്റിയിൽ വെെകുന്നേരം വരെ 40 മില്ലിമീറ്റർ മഴ പെയ്തെന്നാണ് കാലാവസ്ഥാ വിദഗ്ധർ പറയുന്നത്.
നഗരത്തിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഉള്ളൂരിൽ റോഡിലേക്ക് വെള്ളം കയറി ഗതാഗത കുരുക്കുണ്ടാക്കി.
അരുവിക്കര ഡാമിന് വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നതിനാൽ ഇന്ന് വെെകുന്നേരം ഒന്ന് മുതൽ അഞ്ച് വരെയുള്ള ഷട്ടറുകൾ 10 സെ.മി വീതം ഉയർത്തുമെന്ന് അറിയിച്ചു. ഡാമിന്റെ കരകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

അതേസമയം, സംസ്ഥാനത്ത് ഇന്ന് എല്ലാ ജില്ലകളിലും മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.