കോഴിക്കോട്: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കെ.പി.സി.സി പ്രസിഡന്റുമായ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ജന്മനാട്ടിൽ പോസ്റ്ററുകൾ. ‘സേവ് കോൺഗ്രസ്’ എന്ന പേരിലാണ് അദ്ദേഹത്തിന്റെ ജന്മനാടായ വടകരയിലും പരിസരപ്രദേശങ്ങളിലും പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്.

‘മുല്ലപ്പള്ളി രാമചന്ദ്രൻ 82 വയസ്സ്’ എന്ന തലക്കെട്ടോടെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഏഴ് തവണ എം.പി.യും രണ്ട് തവണ കേന്ദ്രമന്ത്രിയുമായിരുന്നിട്ടും അദ്ദേഹത്തിന് ഇനിയും അധികാരക്കൊതി മാറിയില്ലേ എന്ന് പോസ്റ്ററുകളിൽ കാണാം. മുല്ലപ്പള്ളിയുടെ ജന്മനാടായ വടകര മുക്കാളിയിലും ചോമ്പാലയിലുമാണ് ഇന്ന് രാവിലെ ഇത്തരത്തിലുള്ള പോസ്റ്ററുകൾ കണ്ടത്.
വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ കൂടുതൽ യുവാക്കൾക്ക് അവസരം നൽകുമെന്ന് കോൺഗ്രസ് നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് പ്രസ്താവനകൾ വന്നിരുന്നു. എന്നാൽ സമയം ആയപ്പോഴേക്കും പല മുതിർന്ന നേതാക്കളും മത്സരിക്കാനുള്ള താത്പര്യം കാണിച്ച് രംഗത്ത് വന്നു. കൊയിലാണ്ടിയിലോ നാദാപുരതോ അദ്ദേഹം മത്സരിക്കുമെന്ന് അഭ്യൂഹങ്ങൾ വന്നിരുന്നു. ഇതിനു പിന്നാലെ ആണ് ജന്മനാട്ടിൽ നിന്നും തന്നെ എതിർസ്വരങ്ങൾ ഉയർന്നിരിക്കുന്നത്.

കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലേറെയായി കോഴിക്കോട് ജില്ലയിൽ കോൺഗ്രസിന് നിയമസഭാ പ്രതിനിധികളില്ലാത്ത അവസ്ഥയാണ്. എങ്ങനെയും മണ്ഡലം തിരിച്ചുപിടിക്കാൻ ആയിരിക്കും ഇത്തവണ കോൺഗ്രസ് ശ്രമിക്കുക. അതിനുള്ള വഴിയായിട്ടാവാം മുല്ലപ്പള്ളി രാമചന്ദ്രന്റെ പേര് ഉയർന്നത്. എന്നാൽ അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വത്തിൽ കോൺഗ്രസിനുള്ളിൽ നിന്നും താത്പര്യമില്ലായ്മ ഉണ്ടെന്നുള്ളതിന്റെ തെളിവാണ് പ്രത്യക്ഷപ്പെട്ട പോസ്റ്ററുകൾ.

