
കോട്ടായി: പൊതുകുളമായ അയ്യംകുളം നവീകരണ പ്രവൃത്തിയുടെ പേരിൽ മുന്നറിയിപ്പില്ലാതെ വെള്ളം വയലിലേക്ക് തുറന്നുവിട്ടു. ഓടനൂർ ചമ്പ്രക്കുളം പാടശേഖരത്തിൽ 25 ഏക്കർ നെൽകൃഷി കൊയ്യാനാകാതെ കർഷകർ പ്രതിസന്ധിയിലായി.

കൊയ്ത്തു കഴിഞ്ഞ വയലുകളിലെ വൈക്കോൻ ചേറിലും ചെളിയിലും മുങ്ങി. പ്രതിഷേധവുമായി കർഷകർ രംഗത്തിറങ്ങി. കുളത്തിലെ വെള്ളം വയലിൽ നിറഞ്ഞുനിൽക്കുന്നതിനാൽ കൊയ്ത്തുയന്ത്രം ഇറക്കാനാവാത്ത സ്ഥിതിയാണ്.
പരീക്ഷണമെന്നോണം യന്ത്രം ഇറക്കിയെങ്കിലും വയലിൽ താഴ്ന്നു. പിന്നീട് ജെ.സി.ബി എത്തിച്ച് കെട്ടിവലിച്ചാണ് യന്ത്രം കരക്കുകയറ്റിയത്.
നെല്ല് വിളഞ്ഞ് നിൽക്കുകയാണെന്നും ഇനിയും വൈകിയാൽ എല്ലാം വീണ് നശിക്കുമെന്നുമാണ് കർഷകർ പറയുന്നത്. കഴിഞ്ഞ ദിവസങ്ങളിൽ കൊയ്തു കഴിഞ്ഞ വയലുകളിലെ വൈക്കോൽ കെട്ടാക്കാൻ യന്ത്രമെത്തുന്നത് കാത്തിരുന്ന കർഷകർക്കും തിരിച്ചടി നേരിട്ടു. വൈക്കോൽ വെള്ളത്തിലും ചേറിലും മുങ്ങിക്കിടക്കുകയാണ്.

കുളത്തിലെ വെള്ളം മോട്ടോർ ഉപയോഗിച്ച് കാഡ കൈക്കനാലിലൂടെ ഒഴുക്കിവിട്ടിരുന്നെങ്കിൽ ഈ പ്രശ്നം ഒഴിവാക്കാമായിരുന്നെന്നും ഇക്കാര്യം കർഷകർ ആവശ്യപ്പെട്ടിട്ടും മുഖവിലക്കെടുക്കാതെ തന്നിഷ്ടപ്രകാരം പ്രവർത്തിച്ച പഞ്ചായത്തംഗവും കരാറുകാരനും കർഷകർക്ക് നഷ്ടപരിഹാരം നൽകണമെന്ന് കർഷകരും പാടശേഖരസമിതി ഭാരവാഹികളും ആവശ്യപ്പെട്ടു.
ഈ ആവശ്യം ഉന്നയിച്ച് കർഷകർ ഒപ്പുശേഖരിച്ച് പഞ്ചായത്ത് സെക്രട്ടറി, പ്രസിഡൻറ്, കൃഷി ഓഫിസർ, വില്ലേജ് ഓഫിസർ, പാടശേഖര സമിതി ഭാരവാഹികൾ എന്നിവർക്ക് നിവേദനം നൽകി.