തിരുവനന്തപുരം: ഫെബ്രുവരി 19 ന് ചാക്കയില്‍ നിന്ന് നാടോടി ദമ്പതികളുടെ രണ്ട് വയസ്സുള്ള മകളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസില്‍ പ്രതി വര്‍ക്കല അയിരൂര്‍ സ്വദേശി ഹസന്‍കുട്ടി എന്ന കബീറിന് 67 വര്‍ഷം കഠിന തടവ്. തിരുവനന്തപുരം അതിവേഗ പോക്സോ കോടതിയാണ് വിധി പറഞ്ഞത്.

72000 രൂപ പിഴയും ഒടുക്കണം. 50,000 രൂപ ഇരയ്ക്ക് നല്‍കും.പതിനൊന്നുകാരിയെ ഉപദ്രവിച്ചതുമായി ബന്ധപ്പെട്ട പോക്സോ കേസില്‍ ജാമ്യം കിട്ടി ജനുവരി 22 ന് പുറത്തിറങ്ങിയശേഷമാണ് ഇയാള്‍ രണ്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയത്.
ഇതരസംസ്ഥാന തൊഴിലാളികളായ മാതാപിതാക്കള്‍ക്കൊപ്പം റോഡരികില്‍ കിടന്നുറങ്ങുമ്പോഴാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.
2024 ഫെബ്രുവരി19 ന് പുലര്‍ച്ചെയാണ് ചാക്ക റെയില്‍വേ പാളത്തിന് സമീപത്തെ പുറമ്പോക്ക് ഭൂമിയില്‍ നാടോടി സംഘത്തിനൊപ്പമുണ്ടായിരുന്ന കുട്ടിയെ ഹസന്‍കുട്ടി തട്ടികൊണ്ടുപോയത്. പീഡിപ്പിച്ച ശേഷം റെയില്‍വേ ട്രാക്കിന് സമീപത്തെ പൊന്തകാട്ടില്‍ ഉപേക്ഷിച്ചു. പിന്നാലെ രാത്രിയില്‍ അബോധാവസ്ഥയില്‍ കുട്ടിയെ കണ്ടെത്തി.

കുട്ടിയെ ഉപേക്ഷിച്ച ശേഷം ഹസന്‍കുട്ടി ആദ്യം ആലുവയിലും പിന്നാലെ പളനിയിലും പോയി രൂപ മാറ്റം വരുത്തി. പിന്നീട് കൊല്ലത്തു നിന്നുമാണ് പ്രതി പിടിയിലായത്. കുട്ടിയുടെ വൈദ്യപരിശോധനാഫലത്തിൽ പീഡനം സ്ഥിരീകരിച്ചതും പ്രതിയുടെ വസ്ത്രത്തില്‍നിന്ന് കുട്ടിയുടെ തലമുടി ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്താനായതും പ്രോസിക്യൂഷന് വിചാരണ ഘട്ടത്തില്‍ പിടിവള്ളിയാക്കിയിരുന്നു.

