
“കോട്ടയം: നഗരമധ്യത്തിൽ വർഷങ്ങളായി പൂർത്തിയാകാതെ കിടക്കുന്ന ആകാശപ്പാതയുടെ മേൽക്കൂരയും തുരുമ്പെടുത്ത പൈപ്പുകളും പൊളിച്ചു മാറ്റണമെന്ന് ബലപരിശോധന റിപ്പോർട്ട്.

അടിസ്ഥാന തൂണുകൾ ഒഴികെ മറ്റു തൂണുകൾക്ക് ബലക്ഷയമുള്ളതായി പാലക്കാട് ഐ.ഐ.ടിയും ചെന്നൈ സ്ട്രക്ച്ചറൽ എൻജിനീയറിങ് റിസർച്ച് സെന്ററും നടത്തിയ പരിശോധനയിൽ കണ്ടെത്തി. അടിസ്ഥാന തൂണുകൾ ഒഴികെ മറ്റ് തൂണുകൾ നീക്കണമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. 2015 ഡിസംബറിൽ ആരംഭിച്ച ആകാശപ്പാത നിർമാണമാണ് എങ്ങും എത്താത്ത അവസ്ഥയിലായത്.”
“എന്നാൽ, റിപ്പോർട്ട് രാഷ്ട്രീയ പ്രേരിതമാണെന്ന് യു.ഡി.എഫും സ്ഥലം എം.എൽ.എ തിരുവഞ്ചൂർ രാധാകൃഷ്ണനും ആരോപിച്ചു. സർക്കാർ നിരവധി തവണ കത്ത് നൽകിയപ്പോഴും നിർമാണത്തിലെ പിഴവുകൾ വ്യക്തമാക്കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ആകാശപ്പാതയുടെ നിർമാണത്തിന് ചലവാക്കിയ ലക്ഷങ്ങൾ എം.എൽ.എയിൽ നിന്ന് തിരിച്ചുപിടിക്കണമെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. കെ. അനിൽകുമാർ ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പകളിൽ യു.ഡി.എഫിനെതിരെ എൽ.ഡി.എഫ് രാഷ്ട്രീയ ആയുധമാക്കുന്ന വിഷയമാണ് ആകാശപ്പാത. അതിന് പിന്നാലെയാണ് മേൽക്കൂരയും തുരുമ്പെടുത്ത പൈപ്പുകളും പൊളിച്ചുനീക്കണമെന്ന വിദഗ്ദ്ധ സമിതി റിപ്പോർട്ട് വന്നിരിക്കുന്നത്.”
