
കലാഭവനിൽ നിന്ന് സിനിമയിലേക്ക് എത്തിയവർ നിരവധിയാണ്. ജയറാം, ലാൽ, സിദ്ദിഖ്, മണി അങ്ങനെ നീണ്ട നിരതന്നെയുണ്ട് പറയാൻ. നടി തെസ്നി ഖാനും ഇത്തരത്തിൽ കലാഭവനിൽ നിന്നാണ് സിനിമയിൽ എത്തിയത്. ഭരതൻ, പദ്മരാജൻ തുടങ്ങിയവരുടെ ചിത്രങ്ങളിലൂടെയാണ് തെസ്നി ഖാന്റെ സിനിമാ അരങ്ങേറ്റം. സിനിമയിൽ അഭിനയം തുടർന്നപ്പോഴും കലാഭവിൽ പ്രവർത്തിച്ചിരുന്നുവെന്ന് തെസ്നി ഖാൻ പറയുന്നു.

”ജയറാമേട്ടന് മുമ്പ് സിനിമയിൽ എത്തിയതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ സീനിയർ ആയിരുന്നു ഞാൻ. അപരൻ ഇറങ്ങുന്നതിന് മുമ്പ് എന്റെ ഡേസി എന്ന ചിത്രം റിലീസ് ചെയ്തിരുന്നു. തുടർന്ന് ഭരതൻ സാറിന്റെ വൈശാലിയിലും അഭിനയിച്ചു. അക്കാലത്ത് കലാഭവൻ പ്രവർത്തിച്ചിരുന്നത് ആബേൽ അച്ചന്റെ നേതൃത്വത്തിലാണ്. വളരെ സ്ട്രിക്ട് ആയാണ് അദ്ദേഹം സ്ഥാപനം നടത്തികൊണ്ട് വന്നത്.
ഒരു ദിവസം അച്ഛൻ എന്നെ ഓഫീസ് റൂമിലേക്ക് വിളിപ്പിച്ചു. ഞാൻ അങ്ങ് പേടിച്ചു പോയി. അച്ചൻ എന്തിനാണ് വിളിക്കുന്നതെന്ന് അറിയില്ലല്ലോ? കലാഭവനിൽ ആൺപിള്ളേരോട് സംസാരിക്കാൻ പാടില്ല. സംസാരിച്ചു കഴിഞ്ഞാൽ കലാഭവനിൽ നിന്ന് പുറത്താണ്. മീറ്റിംഗ് കൂടുന്ന സമയത്ത് ആൺപിള്ളേരോട് സംസാരിക്കാൻ താൽപര്യമുള്ളവർ കൈ പൊക്കിക്കേ എന്ന് അച്ചൻ ചോദിക്കാറുണ്ട്. കൈ പൊക്കികഴിഞ്ഞാൽ അവിടെ നിന്നും ഔട്ടാണ്. എങ്ങാനും സംസാരിച്ചത് അറിഞ്ഞിട്ട് വിളിച്ചതായിരിക്കുമോ എന്നാണ് ഞാൻ കരുതിയത്. എന്നാൽ, ഒരു സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട് നടന്ന സംഭവത്തെ കുറിച്ച് ചോദിക്കാനായിരുന്നു അദ്ദേഹം വിളിച്ചത്. ”