
കൊച്ചി: താമരശ്ശേരി ഷഹബാസ് വധക്കേസില്‍ കുറ്റാരോപിതരായ വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠനത്തിന് ആവശ്യമായ സൗകര്യം ഒരുക്കണമെന്ന് ഹൈക്കോടതി. കോഴിക്കോട് ഒബ്സര്‍വേഷന്‍ ഹോമില്‍ കഴിയുന്ന ഇവര്‍ക്ക് പ്ലസ് വണ്ണിലേയ്ക്ക് പ്രവേശനത്തിനുള്ള അവസാന തിയതി നാളെയാണ്. ഇതിന് അവസരം ഒരുക്കണം എന്നാവശ്യപ്പെട്ടാണ് പ്രതികള്‍ കോടതിയെ സമീപിച്ചത്.

പ്രവേശനം തടയരുതെന്നും ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണമെന്നുമാണ് കോഴിക്കോട് ഒബ്സര്‍വേഷന്‍ ഹോം സൂപ്രണ്ടിനോട് കേരള ഹൈക്കോടതി നിര്‍ദേശിച്ചിരിക്കുന്നത്. പ്രതികള്‍ക്ക് സംരക്ഷണം ഉറപ്പാക്കാന്‍ താമരശ്ശേരി പൊലീസിനോടും കോടതി ആവശ്യപ്പെട്ടു. താമരശ്ശേരിയില്‍ വിദ്യാര്‍ഥിയായിരുന്ന ഷഹബാസിനെ മര്‍ദിച്ചു കൊലപ്പെടുത്തിയതിനാണ് ആറ് സഹ വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തത്. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ ഒബ്സര്‍വേഷന്‍ ഹോമിലാണ് ഇവരെ പാര്‍പ്പിച്ചിരിക്കുന്നത്.
ഷഹബാസ് കൊലപാതകത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ആറ് പേരെ പ്രതി ചേര്‍ത്തുള്ളതാണ് കുറ്റപത്രം. 107 സാക്ഷികളെ ഉള്‍പ്പെടുത്തിയുള്ള കുറ്റപത്രത്തില്‍ ഇന്‍സ്റ്റഗ്രാം ഗ്രൂപ്പിലെ ചാറ്റ് ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ തെളിവുകളും സമര്‍പ്പിച്ചിട്ടുണ്ട്. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡ് മുമ്പാകെയാണ് കുറ്റപത്രം നല്‍കിയത്. കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട കേസ് പ്രത്യേകമായി അന്വേഷിക്കും.
മാര്‍ച്ച് 1നാണ് സഹപാഠികളുടെ ക്രൂരമായ മര്‍ദനത്തിന് പിന്നാലെ ചികിത്സയിലിരിക്കെ ഷഹബാസ് കൊല്ലപ്പെട്ടത്. പ്രതികളായ ആറ് പേരുടെ ജാമ്യാപേക്ഷ നേരത്തെ ഹൈക്കോടതി തള്ളിയിരുന്നു. ഇവരുടെ പത്താം ക്ലാസ് പരീക്ഷാ ഫളം തടഞ്ഞ വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനത്തിനെതിരെ ഹൈക്കോടതി വിമര്‍ശനം ഉന്നയിക്കുകയും ഇതേത്തുടര്‍ന്ന് പ്രതികളുടെ പരീക്ഷാ ഫലപ്രഖ്യാപനം നടത്തുകയും ചെയ്തിരുന്നു. താമരശേരി എം ജെ ഹയര്‍ സെക്കന്ററി സ്കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു ഷഹബാസ്. എസ്എസ്എല്‍സിക്ക് ഒരു വിഷയം മാത്രമാണ് എഴുതിയിരുന്നത്. ഈ വിഷയത്തില്‍ ഷഹബാസിന് എ പ്ലസ് ലഭിച്ചിരുന്നു.
