
തൊടുപുഴ: ഭൂരിപക്ഷം ഉണ്ടായിട്ടും രാഷ്ട്രീയ അനിശ്ചിതത്വവും ഗ്രൂപ്പിസവും കാരണം നാലരവർഷം പ്രതിപക്ഷത്തിരിക്കേണ്ടിവന്ന യു.ഡി.എഫ് ഒടുവിൽ തൊടുപുഴ നഗരസഭയുടെ ഭരണം തിരിച്ചു പിടിച്ചു. കോൺഗ്രസിലെ കെ. ദീപക് നഗരസഭ ചെയർമാനായി തിരഞ്ഞെടുക്കപ്പെട്ടു.

നിലവിൽ 34 അംഗങ്ങളുള്ള നഗരസഭയിൽ എൽ.ഡി.എഫിന്റെ 12 വോട്ടുകൾക്ക് എതിരെ 14 വോട്ടുകളുമായാണ് ദീപക് നഗരസഭ ചെയർമാനായത്. ബി.ജെ.പിയുടെ എട്ട് അംഗങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു.
കോൺഗ്രസ് വിമതനെ ചെയർമാൻ ആക്കി നാലുവർഷവും പിന്നീട് മുസ്ലിംലീഗിന്റെ കൗൺസിലർമാരുടെ പിന്തുണയോടെ ആറുമാസവും എൽ.ഡി.എഫ് ഭരിച്ച നഗരസഭയാണ് തൊടുപുഴ.
സംസ്ഥാന നേതൃത്വത്തിന്റെ ഇടപെടലിനെ തുടർന്ന് മുസ്ലിംലീഗിനെ ഒപ്പം നിർത്താൻ കഴിഞ്ഞതാണ് അവസാനഘട്ടത്തിൽ ഭരണം തിരിച്ചുപിടിക്കാൻ യു.ഡി.എഫിന് തുണയായത്.
