
പാലക്കാട്: പാലക്കാട്ടെ പോരാട്ടച്ചൂടിൽ മുന്നണികൾ വിയർത്തൊലിക്കുകയാണ്. സംസ്ഥാനം ഉറ്റുനോക്കുന്ന മത്സരമാണ് മണ്ഡലത്തിൽ നടക്കുന്നത്. വോട്ടെടുപ്പ് തീയതി മാറ്റിയെങ്കിലും മൂന്നുമുന്നണികളും ഒരുപോലെ തയ്യാറെടുപ്പിലാണ്.

തുടർച്ചയായ നാലാം വിജയം ലക്ഷ്യമിട്ടാണ് യു.ഡി.എഫ് യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ കളത്തിലിറക്കിയിരിക്കുന്നത്. 2006ൽ കൈവിട്ട സീറ്റ്, കോൺഗ്രസ് പാളയത്തുനിന്നെത്തിയ ഡോ. പി.സരിനിലൂടെ തിരിച്ചുപിടിക്കാനാണ് സി.പി.എം ശ്രമം. ത്രികോണപ്പോര് ഉറപ്പിക്കാൻ സംസ്ഥാന ജനറൽ സെക്രട്ടറി സി.കൃഷ്ണകുമാറിനെയാണ് ബി.ജെ.പി രംഗത്തിറക്കിയിരിക്കുന്നത്. ശക്തമായ അടിയൊഴുക്കുള്ള മണ്ഡലത്തിൽ ചോർച്ചയടയ്ക്കാൻ രാഷ്ട്രീയ നേതൃത്വങ്ങൾ പെടാപ്പാടുപെടുകയാണ്.
പാലക്കാട് നഗരസഭയും കണ്ണാടി, പിരായിരി, മാത്തൂർ എന്നീ പഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് പാലക്കാട് നിയമസഭാ മണ്ഡലം. കഴിഞ്ഞ രണ്ട് ടേമായി നഗരസഭ ഭരിക്കുന്നത് ബി.ജെ.പിയാണ്. പിരായിരി, മാത്തൂർ പഞ്ചായത്തുകൾ യു.ഡി.എഫും കണ്ണാടി എൽ.ഡി.എഫും ഭരിക്കുന്നു.
രണ്ടുമാസം മുമ്പേ തിരഞ്ഞെടുപ്പ് പ്രവർത്തനം ആരംഭിച്ച ബി.ജെ.പിയിൽ ഭിന്നത മറനീക്കി പുറത്തുവന്നത് നേതാക്കളെയും പ്രവർത്തകരെയും ഞെട്ടിച്ചു. നേതൃത്വം സി.കൃഷ്ണകുമാറിനെ സ്ഥാനാർത്ഥിയാക്കാൻ നീക്കം തുടങ്ങിയതുമുതൽ പാർട്ടിയിലെ മുറുമുറുപ്പ് പരസ്യമായിത്തുടങ്ങി. കൃഷ്ണകുമാർ പക്ഷവും ശോഭാസുരേന്ദ്രൻ പക്ഷവും രണ്ടുതട്ടിലാണ്. അപമാനിതനായ ഇടത്തേക്ക് ഇനിയില്ലെന്ന നിലപാടുമായി സന്ദീപ് വാര്യർ കൂടി എത്തിയതോടെ ബി.ജെ.പി വെട്ടിലായി. കെ.സുരേന്ദ്രൻ, ശോഭാ സുരേന്ദ്രൻ തുടങ്ങിയ നേതാക്കൾക്കു ശേഷം സമൂഹമാദ്ധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സുള്ളയാളാണ് സന്ദീപ്. ഇതുകൂടാതെ നഗരത്തിലെ പ്രബല സമുദായത്തിനും സി.കൃഷ്ണകുമാറിനോട് അതൃപ്തിയുണ്ട്. പാർട്ടി വോട്ടുകൾ ചോരാതിരിക്കാൻ ആർ.എസ്.എസ് ബൂത്ത് തലത്തിൽ പ്രവർത്തനം ഏറ്റെടുത്തുകഴിഞ്ഞു.
