കൊച്ചി: മുൻമന്ത്രിയും മുസ്ലിം ലീഗ് നേതാവുമായ വി കെ ഇബ്രാഹിം കുഞ്ഞ് അന്തരിച്ചു. ശ്വാസകോശ അർബുദം ബാധിച്ച് ദീർഘനാളായി ചികിത്സയിലായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം എറണാകുളം ലേക്ഷോർ ആശുപത്രിയിൽ വച്ചായിരുന്നു. അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം രാത്രി ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ മരണം വൈകിട്ട് മൂന്നരയോടെയാണ് സ്ഥിരീകരിച്ചത്.

ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ വിദ്യാർഥി സംഘടനയായ മുസ്ലിം സ്റ്റുഡന്റ്സ് ഫെഡറേഷനിലൂടെയാണ് വി കെ ഇബ്രാഹിം കുഞ്ഞ് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. പിൽക്കാലത്ത് മുസ്ലിം ലീഗിന്റെ പ്രമുഖ നേതാവായും മന്ത്രിയായും അദ്ദേഹം ഉയർന്നു. വിദ്യാർഥി സംഘടനാ നേതാവായിരിക്കെ വിദ്യാർഥികളുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി ശ്രദ്ധേയനായി. പിന്നീട് യൂത്ത് ലീഗിന്റെയും മുസ്ലിം ലീഗിന്റെയും ഭാരവാഹി സ്ഥാനങ്ങളിൽ കാൽ നൂറ്റാണ്ടോളം കാലം അദ്ദേഹം സജീവമായി പ്രവർത്തിച്ചു.
തുടർച്ചയായി നാല് തവണ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട വി കെ ഇബ്രാഹിം കുഞ്ഞ് രണ്ട് തവണ മന്ത്രിസ്ഥാനവും വഹിച്ചു. 2001, 2006 വർഷങ്ങളിൽ മട്ടാഞ്ചേരി മണ്ഡലത്തിൽ നിന്നുമാണ് അദ്ദേഹം നിയമസഭയിലെത്തിയത്. മണ്ഡല പുനർനിർണയത്തിന് ശേഷം മട്ടാഞ്ചേരി കൊച്ചിയായി മാറിയതോടെ അദ്ദേഹം കളമശേരിയിലേക്ക് മാറുകയായിരുന്നു.

2011, 2016 വർഷങ്ങളിൽ കളമശേരി മണ്ഡലത്തിൽ നിന്നുമാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. പി കെ കുഞ്ഞാലിക്കുട്ടി രാജി വച്ചതിനെ തുടർന്ന് 2005ലാണ് വ്യവസായ വകുപ്പ് മന്ത്രി സ്ഥാനത്തേക്ക് അദ്ദേഹത്തിന്റെ വിശ്വസ്തനായ ഇബ്രാഹിം കുഞ്ഞ് എത്തിയത്. ഈ കാലയളവിലാണ് അദ്ദേഹം തന്റെ ഭരണപരമായ പാടവം തെളിയിച്ചത്. അന്ന് ഒരു വർഷം മാത്രമാണ് അദ്ദേഹത്തിന് ഭരണത്തിൽ തുടരാൻ കഴിഞ്ഞത്. പിന്നീട് 2011ൽ യുഡിഎഫ് അധികാരത്തിലെത്തിയതോടെ വികെ ഇബ്രാഹിം കുഞ്ഞ് പൊതുമരാമത്ത് മന്ത്രിയായി ചുമതലയേറ്റു.

നിലവിൽ മുസ്ലിം ലീഗിന്റെ ഉന്നത അധികാര സമിതി അംഗമായും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായും പ്രവർത്തിച്ചു വരികയായിരുന്നു. 1952 മെയ് 20ന് എറണാകുളം ജില്ലയിലെ കൊങ്ങോർപ്പിള്ളിയിൽ വി യു ഖാദറിന്റെയും ചിത്തുമ്മയുടെയും മകനായാണ് ഇബ്രാഹിം കുഞ്ഞിന്റെ ജനനം. നദീറയാണ് ഭാര്യ. വി ഇ അബ്ദുൽ ഗഫൂർ, വി ഇ അബ്ബാസ്, വി ഇ അനൂപ് എന്നിവരാണ് മക്കൾ.
