
വൈക്കം ∙ തന്നോടു കാട്ടിയ അവഗണനയിൽ മനംനൊന്താണ് ഇരട്ടക്കൊല നടത്തിയതെന്നു പ്രതിയുടെ മൊഴി. ഭാര്യയെയും ഭാര്യാമാതാവിനെയും കൊലപ്പെടുത്തിയ കേസിലാണു പ്രതി നിധീഷിന്റെ വെളിപ്പെടുത്തൽ. മറവൻതുരുത്ത് കടൂക്കര ജംക്ഷനു സമീപം ശിവപ്രസാദം വീട്ടിൽ ഗീത (58), മകൾ ശിവപ്രിയ (30) എന്നിവരെയാണു ശിവപ്രിയയുടെ ഭർത്താവ് ഉദയനാപുരം നേരേകടവ് പുളിന്തറ വീട്ടിൽ നിധീഷ് (40) തിങ്കളാഴ്ച കൊലപ്പെടുത്തിയത്.
തന്റെ വീട്ടിലേക്കു ഭാര്യ ശിവപ്രിയ വരാത്തത് അമ്മ ഗീത കാരണമാണെന്നും അതിനാലാണ് ഇരുവരെയും കൊലപ്പെടുത്തിയതെന്നും നിധീഷ് പൊലീസിനോടു പറഞ്ഞു. ശിവപ്രിയയുടെ സഹോദരൻ ശിവപ്രസാദ് ഒന്നര വർഷം മുൻപു വിദേശത്തുനിന്നു നാട്ടിൽ അവധിക്കെത്തിയ സമയം ബൈക്കപകടത്തിൽ മരിച്ചിരുന്നു. തുടർന്നു ഗീത മറവൻതുരുത്തിലെ വീട്ടിൽ ഒറ്റയ്ക്കായിരുന്നു. വീണു പരുക്കേറ്റ ഗീതയെ പരിചരിക്കാനായി ഒരു വർഷം മുൻപു ശിവപ്രിയ സ്വന്തം വീട്ടിലേക്കു താമസം മാറ്റി. പിന്നീടു നേരേകടവിലെ നിധീഷിന്റെ വീട്ടിലേക്കു മടങ്ങിയില്ല.
ഒരു മാസം മുൻപു ശിവപ്രിയയ്ക്കു വൈക്കത്തെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ലഭിച്ചു. ഇതോടെ ഭാര്യവീട്ടിൽ നിന്നു മതിയായ പരിഗണന ലഭിക്കാതെയായെന്നും ഈ വിരോധമാണു കൊലയ്ക്കു പിന്നിലെന്നും നിധീഷ് വെളിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു. ഇവർക്കു 4 വയസ്സ് പ്രായമുള്ള ഒരു മകളുണ്ട്.

ഗീതയുടെയും ശിവപ്രിയയുടെയും സംസ്കാരം ഇന്ന് 9നു ചോറ്റാനിക്കര എരുവേലി പൊതുശ്മശാനത്തിൽ നടത്തും.നിധീഷിനെ കോടതി റിമാൻഡ് ചെയ്തു. നിധീഷിന്റെയും ശിവപ്രിയയുടെയും ആറാം വിവാഹവാർഷികം 11നാണ്. അന്നു തന്നെയാണു മകളുടെ പിറന്നാളും.