
തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിൽ ഭിന്നശേഷിക്കാരനെ മർദ്ദിച്ച സംഭവത്തിൽ എസ് എഫ് ഐ നേതാക്കളെ പിടികൂടാനാകാതെ പൊലീസ്. ഇവർ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. പ്രതികൾ കോളേജിനുള്ളിൽ തന്നെയുണ്ടെന്നും തിരികെ വീട്ടിലേക്ക് മടങ്ങുന്നതും കന്റോൺമെന്റ് പൊലീസ് സ്റ്റേഷന് മുന്നിലൂടെയാണെന്നും പരാതിക്കാർ ആരോപിച്ചു.

സംഭവത്തിൽ എസ് എഫ് ഐ ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വത്തിന് വിശദീകരണം നൽകിയിട്ടുണ്ട്. എസ് എഫ് ഐക്കാരായ രണ്ട് വിദ്യാർത്ഥികൾ തമ്മിലുള്ള പ്രശ്നം പരിഹരിക്കാനാണ് യൂണിറ്റ് കമ്മിറ്റി ശ്രമിച്ചതെന്നാണ് വിശദീകരണം. വിദ്യാർത്ഥിയെ മർദിച്ചിട്ടില്ലെന്നും ചർച്ചയ്ക്കിടെയുണ്ടായ തർക്കത്തിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നതെന്നും ജില്ലാ കമ്മിറ്റി വ്യക്തമാക്കി.
അതേസമയം, മർദനമേറ്റ രണ്ടാംവർഷ ബിരുദ വിദ്യാർത്ഥി പൂവച്ചൽ പെരുംകുളം മൂഴിയിൽ വീട്ടിൽ മുഹമ്മദ് അനസിൽ നിന്ന് അച്ചടക്ക സമതി ഇന്ന് മൊഴിയെടുക്കും. വിദ്യാർത്ഥി നൽകുന്ന മൊഴിയുടെ അടിസ്ഥാനത്തിൽ നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
പരാതി പിൻവലിച്ചില്ലെങ്കിൽ വീട്ടിൽ കയറി ഉപദ്രവിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന് അനസ് ആരോപിച്ചു. കഴിഞ്ഞ തിങ്കളാഴ്ചയാണ് മുഹമ്മദ് അനസിന് മർദ്ദനമേറ്റത്. എസ് എഫ് ഐ യൂണിറ്റ് പ്രസിഡന്റ് അമൽ ചന്ദ്, സെക്രട്ടറി വിധു ഉദയ, യൂണിറ്റ് അംഗങ്ങളായ മിഥുൻ, അലൻ ജമാൽ എന്നിവർ മർദിച്ചെന്നാണ് വിദ്യാർത്ഥിയുടെ പരാതി. സംഭവത്തിൽ ഭിന്നശേഷി കമ്മിഷനും സംസ്ഥാന മനുഷ്യാവകാശ കമ്മിഷനും അനസ് പരാതി നൽകിയിട്ടുണ്ട്.
