
മുണ്ടക്കയം ∙ പുല്ലുപാറയിൽ കൊക്കയിലേക്കു മറിഞ്ഞ കെഎസ്ആർടിസി ബസിൽ മോട്ടർ വാഹന വകുപ്പ് അധികൃതർ സാങ്കേതിക പരിശോധന നടത്തി. വാഹനത്തിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതായുള്ള കാര്യം സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നു പ്രാഥമിക പരിശോധനയ്ക്കുശേഷം ആർടിഒ വി.കെ.രാജീവ് പറഞ്ഞു. ബ്രേക്ക് ഡ്രം അഴിച്ചു പരിശോധിച്ചാൽ മാത്രമേ സ്ഥിരീകരണം ലഭിക്കൂ. വാഹനത്തിൽ സ്പീഡ് ഗവർണർ, ജിപിഎസ് ഉൾപ്പെടെയുണ്ട്. അവ പ്രവർത്തനയോഗ്യമാണോ എന്നതു നിലവിലെ സാഹചര്യത്തിൽ അറിയാൻ കഴിയില്ലെന്നും കൂടുതൽ പരിശോധനകൾ വേണമെന്നും മോട്ടർ വാഹന വകുപ്പ് വ്യക്തമാക്കി
മുറിഞ്ഞപുഴ കടുവാപ്പാറ പിന്നിട്ടതോടെ ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടതായി ഡ്രൈവർ ആർ.രാജീവ്കുമാർ വിളിച്ചു പറഞ്ഞു. സഹ ഡ്രൈവർ ഡിക്സൺ ഗിയർ ഡൗൺ ചെയ്യാൻ നിർദേശിച്ചെങ്കിലും ബസിന്റെ നിയന്ത്രണം പൂർണമായി നഷ്ടപ്പെടുകയായിരുന്നു. ക്രാഷ് ബാരിയർ ഇടിച്ചു തകർത്തശേഷം റോഡിൽതന്നെ വട്ടംകറങ്ങി കുഴിയിലേക്കു വീണ ബസ് റബർ മരത്തിൽ ഇടിച്ചുനിന്നതിനാൽ വൻദുരന്തം ഒഴിവായി.
ബസിന്റെ ബ്രേക്ക് ഡ്രം അഴിച്ചു പരിശോധിക്കുന്നതിനായി പൊൻകുന്നം ഡിപ്പോയിലേക്കു മാറ്റും. അപകട സ്ഥലത്തുനിന്നു തിങ്കളാഴ്ച രാത്രി എട്ടോടെ റോഡിലേക്കു കയറ്റിയ ബസ് രാത്രി തന്നെ പെരുവന്താനം പൊലീസ് സ്റ്റേഷനിൽ എത്തിച്ചിരുന്നു. പെരുവന്താനം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ തൃദീപ് ചന്ദ്രന്റെ സാന്നിധ്യത്തിൽ ജോയിന്റ് ആർടിഒ ടി.എം.ഇബ്രാഹിംകുട്ടി, വെഹിക്കിൾ ഇൻസ്പെക്ടർ എസ്.രാജേഷ് എന്നിവർ പരിശോധനയ്ക്കു നേതൃത്വം നൽകി.

കഴിഞ്ഞദിവസമാണു കെഎസ്ആർടിസി സൂപ്പർ ഡീലക്സ് ബസ് കൊട്ടാരക്കര – ഡിണ്ടിഗൽ ദേശീയപാതയിൽ കുട്ടിക്കാനത്തുനിന്ന് 8 കിലോമീറ്റർ അകലെ പുല്ലുപാറയിൽ 30 അടി താഴ്ചയിലേക്കു മറിഞ്ഞത്. അപകടത്തിൽ 4 പേർ മരിച്ചു. ബജറ്റ് ടൂറിസം യാത്രയുടെ ഭാഗമായി തഞ്ചാവൂരും മധുരയും സന്ദർശിച്ചു മാവേലിക്കരയിലേക്കു മടങ്ങിയ ബസിൽ 3 ജീവനക്കാരടക്കം 37 പേരാണുണ്ടായിരുന്നത്. 33 പേർക്കു പരുക്കേറ്റു. ചികിത്സയിൽ കഴിഞ്ഞിരുന്നവർ സ്വദേശങ്ങളിലേക്കു മടങ്ങി. ആലപ്പുഴ മാവേലിക്കര മറ്റം വടക്ക് കാർത്തികയിൽ അരുൺ ഹരി (37), മറ്റം തെക്ക് സോമസദനം സംഗീത് സോമൻ (43), കൊറ്റാർകാവ് കൗസ്തുഭം ബിന്ദു ഉണ്ണിത്താൻ (60), പല്ലാരിമംഗലം കോട്ടയ്ക്കകത്ത് തെക്കേതിൽ രമ മോഹൻ (62) എന്നിവരാണു മരിച്ചത്.