
കോട്ടയം ∙ മാലിന്യം മാറ്റാൻ കരാറെടുത്ത ഏജൻസി ഒരു മാസത്തിനുള്ളിൽ കൊണ്ടുപോയത് 73 ടൺ പ്ലാസ്റ്റിക് മാലിന്യവും, 20.14 ടൺ ചെരിപ്പും ബാഗും, 13 ടൺ ചില്ല്, 810 കിലോഗ്രാം തെർമോകോളും 20 ടൺ തുണി മാലിന്യവും.വാർഡുകളിൽനിന്നു ശേഖരിച്ച തുണിമാലിന്യം മുഴുവനും കോടിമതയിലെ മുഖ്യ എംസിഎഫിൽ എത്തിയിട്ടില്ല. അതേസമയം കോടിമതയിൽ എത്തിച്ച പഴയ തുണികൾ ഏജൻസി തമിഴ്നാട്ടിലേക്ക് കൊണ്ടുപോയിത്തുടങ്ങി.

പ്ലാസ്റ്റിക് മാലിന്യം ബെയ്ല് ചെയ്താണ് കെട്ടുകളാക്കിയിരുന്നത്. എന്നാൽ പ്ലാസ്റ്റിക് പോലെ തുണി കംപ്രസ് ചെയ്ത് വ്യാപ്തം കുറച്ചു കെട്ടുകളാക്കാൻ സാധിക്കുന്നില്ല. വാർഡുകളിൽ 12 ടൺ തുണി മാലിന്യം എംസിഎഫിലേക്ക് കൊണ്ടുവരാനുണ്ട്. ബെയ്ലു ചെയ്ത 5 ടണ്ണും ബെയ്ലു ചെയ്യാനായി 25 ടൺ പ്ലാസ്റ്റിക്കും എംസിഎഫിൽ ഉണ്ട്. ഇതുവരെയും വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും ശേഖരിക്കാത്ത ഇ മാലിന്യം ശേഖരിക്കാൻ ശ്രമിക്കുമെന്ന് നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ പറഞ്ഞു.