
നടൻ നിവിൻ പോളിക്ക് അഭിനന്ദനവുമായി ശ്രീജിത്ത് പണിക്കർ. വ്യാജ പോക്സോ കേസുകൾ വരെ റിപ്പോർട്ട് ചെയ്യപ്പെടുന്ന നാടാണ് നമ്മുടേതെന്ന് സുപ്രീം കോടതിയും വിവിധ ഹൈക്കോടതികളും പലതവണ നിരീക്ഷിച്ചിട്ടുണ്ട്. അന്വേഷണ സംഘത്തിനു മുൻപാകെ സധൈര്യം തന്റെ നിരപരാധിത്വം ബോധ്യപ്പെടുത്തിയ നിവിൻ പോളിക്ക് അഭിവാദ്യങ്ങൾ നേരുന്നതായി ശ്രീജിത്ത് ഫേസ്ബുക്കിൽ കുറിച്ചു.

ശ്രീജിത്ത് പണിക്കരുടെ വാക്കുകൾ-
ചില സ്ത്രീപക്ഷ വാദികൾ തീർക്കുന്നൊരു പ്രതിരോധമുണ്ട് — ഒരു സ്ത്രീയും അവൾ പീഡിപ്പിക്കപ്പെട്ടെന്ന് നുണ പറയില്ലെന്ന്. എന്നാൽ അത് ഒരു പൊതുതത്ത്വമായി ഇക്കാലത്ത് സ്വീകരിക്കാൻ കഴിയില്ലെന്നാണ് നിവിൻ പോളി നേരിട്ട ആരോപണം തെളിയിക്കുന്നത്. പുരുഷനും മാനമുണ്ട്.
വ്യാജ പോക്സോ കേസുകൾ വരെ റിപ്പോർട്ട് ചെയ്യപ്പെടുന്ന നാടാണ് നമ്മുടേതെന്ന് സുപ്രീം കോടതിയും വിവിധ ഹൈക്കോടതികളും പലതവണ നിരീക്ഷിച്ചിട്ടുണ്ട് എന്നതു മറന്നുകൂടാ. അന്വേഷണ സംഘത്തിനു മുൻപാകെ സധൈര്യം തന്റെ നിരപരാധിത്വം ബോധ്യപ്പെടുത്തിയ നിവിൻ പോളിക്ക് അഭിവാദ്യങ്ങൾ.

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ നിവിൻ പോളിയെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കി കോതമംഗലം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഇന്നലെയാണ് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചത്. പരാതിയിൽ പറയുന്ന ദിവസം സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ലെന്ന് തെളിഞ്ഞതിനാലാണിത്. ഫോണും പാസ്പോർട്ടും ക്രെഡിറ്റ് കാർഡ് ഇടപാടുകളും പൊലീസ് പരിശോധിച്ചിരുന്നു. കേരളത്തിലെ ഷൂട്ടിംഗ് ലൊക്കേഷനിലായിരുന്നു നിവിൻ പോളിയെന്ന് വ്യക്തമായെന്നാണ് സൂചന.
ദുബായിൽ ജോലി ചെയ്യുന്ന നേര്യമംഗലം സ്വദേശിനിയുടെ പരാതിയിൽ നിവിൻ ഉൾപ്പെടെ ആറു പേർക്കെതിരെയാണ് കോതമംഗലം ഊന്നുകൽ പൊലീസ് കേസെടുത്തത്. ഇവരെ ദുബായിൽ ജോലിക്കുകൊണ്ടുപോയ ശ്രേയ എന്ന യുവതിയാണ് ഒന്നാംപ്രതി. നിവിൻ പോളിയുടെ സുഹൃത്തും നിർമ്മാതാവുമായ തൃശൂർ സ്വദേശി എ.കെ. സുനിൽ, ബഷീർ, കുട്ടൻ, ബിനു തുടങ്ങിയവരാണ് മറ്റ് പ്രതികൾ. ഇവർക്കെതിരെ അന്വേഷണം തുടരും.
കഴിഞ്ഞ വർഷം നവംബറിൽ ദുബായിൽ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തെന്നായിരുന്നു റൂറൽ പൊലീസ് മേധാവിക്ക് നൽകിയ പരാതി. പ്രാഥമിക അന്വേഷണത്തിന് ശേഷം ഉൗന്നുകൽ പൊലീസിന് കൈമാറുകയായിരുന്നു. ഡി.ഐ.ജി. അജിതാബീഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം കേസ് ഏറ്റെടുത്തു. പരാതിക്കാരിയെ അറിയില്ലെന്നും പരാതി അടിസ്ഥാനരഹിതമാണെന്നും കേസെടുത്ത ദിവസം തന്നെ നിവിൻ പോളി മാദ്ധ്യമങ്ങൾക്ക് മുന്നിൽ വ്യക്തമാക്കിയിരുന്നു.