തൃശൂര്‍: ക്രൈസ്തവര്‍ക്കെതിരായ നീക്കങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് കെ സി ബി സി ചെയര്‍മാനും തൃശൂര്‍ അതിരൂപത മെത്രാനുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്. ക്രൈസ്തവര്‍ക്ക് എതിരായ കടന്നാക്രമണങ്ങള്‍ക്കു പുറമേ സഭാസ്വത്തുക്കള്‍ കൈയടക്കാനുള്ള നീക്കങ്ങളടക്കം നടക്കുന്നുവെന്ന് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ആരോപിച്ചു.

രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ ക്രൈസ്തവ പുരോഹിതരും സന്യസ്തരും ആക്രമിക്കപ്പെടുന്നു. പന്ത്രണ്ടോളം സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തന നിരോധന നിയമത്തിന്റെ മറവില്‍ ന്യൂനപക്ഷ സമൂഹങ്ങളെ പീഡിപ്പിക്കുകയാണെന്നും ആന്‍ഡ്രൂഡ് താഴത്ത് ആരോപിച്ചു. ദേശീയ ന്യൂനപക്ഷ കമ്മീഷനും ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷനും പ്രവര്‍ത്തനരഹിതമാണ്.
ക്രൈസ്തവരുടെ വിവിധ മേഖലകളിലുള്ള പിന്നോക്കാവസ്ഥ പഠിച്ച ജസ്റ്റിസ് ജെ ബി കോശി കമ്മീഷന് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് രണ്ടര വര്‍ഷം പിന്നിട്ടു. പ്രസ്തുത റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ പോലും സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും ആന്‍ഡ്രൂസ് താഴത്ത് കുറ്റപ്പെടുത്തി. ഇതിനെതിരേ ഞായറാഴ്ച തൃശ്ശൂരില്‍ അതിരൂപത തലത്തില്‍ സമുദായ ജാഗ്രത സദസ്സ് സംഘടിപ്പിക്കുമെന്ന് ആന്‍ഡ്രൂസ് താഴത്ത് മാധ്യമങ്ങളോട് പറഞ്ഞു.

‘ഇന്ത്യയിലും കേരളത്തിലും ന്യൂനപക്ഷ കമ്മീഷനുകളുണ്ട്. ജോര്‍ജ് കുര്യന് ന്യൂനപക്ഷ കമ്മീഷനില്‍ അംഗമായിരുന്നു. പിന്നെ ഇതുവരെ ആരും ഇല്ല. കേന്ദ്ര ന്യൂനപക്ഷ കമ്മീഷന്, ന്യൂനപക്ഷ വകുപ്പ്, ഇതൊക്കെ ഏകദേശം പ്രവര്‍ത്തനരഹിതമായി. കേരളത്തിലും ന്യൂനപക്ഷ ക്ഷേമ വകുപ്പും ന്യൂനപക്ഷ മന്ത്രിയുമൊക്ക ഉണ്ട്. ഇതുവരെ ഒരു ക്രൈസ്തവ മന്ത്രി ഉണ്ടായതായി എനിക്ക് അറിയില്ല. ഇതുവരെ ന്യൂനപക്ഷ ക്ഷേമ വകുപ്പില്‍ ചെയര്മാന് ആയിട്ട് ഒരു ക്രൈസ്തവനും ഉണ്ടായിട്ടില്ല. ഇപ്പോള്‍ മുന്നാക്ക കമ്മീഷനും ഉണ്ടായിട്ടുണ്ട്. മുന്നാക്ക കമ്മീഷന്റെ ചെയര്‍മാനും ഒരു ക്രൈസ്തവന് ഒരിക്കലും ആയിട്ടില്ല. എന്തുകൊണ്ട് എന്ന് ചോദിച്ചാല്‍, ഇതിന് ഉത്തരമില്ല. ന്യൂനപക്ഷ ക്ഷേമ വകുപ്പും ന്യൂനപക്ഷ ക്ഷേമ മന്ത്രിയും മുന്നാക്ക കമ്മീഷനും ഇതില്‍ വിവേചനം സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് വരുന്നു. അതുകൊണ്ട് ഞങ്ങള്‍ക്ക് പ്രതിസന്ധിയുണ്ട്.’- കെസിബിസി ചൂണ്ടിക്കാട്ടി.

