പത്തനംതിട്ട: ശബരിമല മണ്ഡല – മകരവിളക്ക് വിളക്ക്, മൂന്നു ഘട്ടങ്ങളിലായി KSRTC 800 ബസുകൾ സർവീസ് നടത്തും. ആദ്യ ഘട്ടത്തിൽ 467 ഉം രണ്ടാം ഘട്ടത്തിൽ 502 ഉം ബസ്സുകൾ സർവീസ് നടത്തും. മകരവിളക്ക് വരുന്ന മൂന്നാം ഘട്ടത്തിൽ 800 ബസുകൾ സർവീസ് നടത്തും. സർവീസുകൾ നിശ്ചയിച്ചുള്ള ഉത്തരവ് പുറത്ത്. KSRTC സി.എം.ഡി യാണ് ഉത്തരവിറക്കിയത്.

ക്ഷേത്രങ്ങളിൽ നിന്നും പ്രത്യേക സർവീസ് നടത്തണമെന്നും നിർദ്ദേശം. ഓൺലൈൻ ബുക്കിംഗ് സൗകര്യം വിപുലപ്പെടുത്താനും തീരുമാനം. KSRTC ജീവനക്കാർ മദ്യപിച്ചിട്ടുണ്ടോ എന്നു കണ്ടെത്താൻ പമ്പയിലും നിലയ്ക്കലും ബ്രെത്ത് അനലൈസർ പരിശോധന നടത്തണമെന്നും നിർദ്ദേശം.
ശബരിമല മണ്ഡലകാലം വരാനിരിക്കെ തീർത്ഥാടകർക്ക് കൂടുതൽ സൗകര്യവുമായി കെഎസ്ആർടിസി ബജറ്റ് ടൂറിസം സെൽ. ശബരിമല ദർശനത്തിനെത്തുന്ന തീർത്ഥാടകരെ കാത്ത് 1600 ട്രിപ്പുകളാണ് ഉണ്ടാവുക. മൂന്ന് വ്യത്യസ്ത പാക്കേജുകളിലാണ് സർവീസി നടത്തുന്നത്. പമ്പയിലേക്ക് നേരിട്ടെത്തിക്കുന്നതും റൂട്ടിലെ അയ്യപ്പ ക്ഷേത്രങ്ങളും അല്ലാത്തവയും ഉൾപ്പെടുത്തുന്നതുമാണ് ഈ മൂന്ന് പാക്കേജുകളും.

കഴിഞ്ഞ വർഷം 950 ട്രിപ്പുകളാണ് കെഎസ്ആർടിസി മണ്ഡലകാലത്ത് നടത്തിയത്. നിലയ്ക്കലിൽ ഇറങ്ങി ചെയിൻ സർവീസിനെ ആശ്രയിക്കാതെ ഭക്തർക്ക് നേരിട്ടു പമ്പയിലെത്താവുന്ന തരത്തിലാണ് ക്രമീകരണം. പന്തളം, പെരുനാട് പോലെയുള്ള അയ്യപ്പ ക്ഷേത്രങ്ങൾ ഉൾപ്പെടുന്നതാണ് പാക്കേജ്. സംസ്ഥാനത്തിന്റെ തെക്ക്–വടക്ക് മേഖലകളിലെ പ്രധാന ക്ഷേത്രങ്ങളിൽ ദർശനം ഉൾപ്പെടുത്തികൊണ്ടാണ് ഇത്തവണത്തെ പാക്കേജ് ക്രമീകരിച്ചിരിക്കുന്നത്. അതിനാൽ അയ്യനെ കാണാനെത്തുന്നവർക്ക് മറ്റ് ക്ഷേത്രങ്ങളിലും ദർശനം നടത്താം.

ഓരോന്നിനും നിരക്കുകൾ വ്യത്യസ്തമാണ്. കെഎസ്ആർടിസിയുടെ 93 ഡിപ്പോകളിൽ നിന്നാണ് ട്രിപ്പുകൾ ആരംഭിക്കുക. ഈ 93 ട്രിപ്പുകളെ സൗത്ത്, സെൻട്രൽ, നോർത്ത് എന്നീ 3 മേഖലകളായി തിരിച്ചാണ് ഏകോപിപ്പിക്കുക. ഭക്തർക്ക് മുൻ വർഷങ്ങളേക്കാൾ ഇത്തവണ കൂടുതൽ സൗകര്യങ്ങളൊരുക്കാനാണ് പദ്ധതിയിടുന്നതെന്നും ബജറ്റ് ടൂറിസം സെൽ അധികൃതർ വ്യക്തമാക്കി. തീർത്ഥാടകരുടെ ലഗേജ് പമ്പയിൽ സൂക്ഷിക്കുന്നതിനും ഫ്രഷ് ആകാനും പ്രത്യേക സൗകര്യമൊരുക്കും.
