
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് തോൽവിയിൽ സംസ്ഥാന ബിജെപിയിലെ ചർച്ചകൾ നീളും. ഏഴ്, എട്ട് തിയ്യതികളിൽ ചേരാനിരുന്ന നേതൃയോഗം മാറ്റിവച്ചു. 9ന് വിശാല കോർകമ്മിറ്റി ചേരുമെങ്കിലും അതിന് മുൻപ് ഫലത്തെ കുറിച്ചുള്ള ജില്ലാ പ്രസിഡണ്ടുമാരുടെ റിപ്പോർട്ട് കിട്ടുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. പാലക്കാട്ടെ ദയനീയ തോൽവിക്ക് പിന്നാലെ ബിജെപിക്കുള്ളിൽ ഉണ്ടായത് വലിയ പൊട്ടിത്തെറിയാണ്. തുറന്ന് പറയാൻ പലരും കാത്തിരിക്കുകയാണെങ്കിലും ചർച്ച ഇനിയും നീളും.

പാലക്കാട്, ചേലക്കര, വയനാട് ഫലങ്ങളെ കുറിച്ച് ജില്ലാ പ്രസിഡണ്ടുമാർ ഇതുവരെ സംസ്ഥാന അധ്യക്ഷന് റിപ്പോർട്ട് നൽകിയിട്ടില്ല. റിപ്പോർട്ടിന്മേൽ ഏഴ്, എട്ട് തിയ്യതികളിൽ ചേരാനിരുന്ന നേതൃയോഗം മാറ്റി. ഇതിനിടെ പാർട്ടി സംഘടനാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങി. ഒമ്പതിന് വിശാല കോർകമ്മിറ്റിയുണ്ട്. അതിന് മുമ്പ് റിപ്പോർട്ട് വരാനുള്ള സാധ്യതയും കുറവാണ്.
ചർച്ച ഒഴിവാക്കാനാണോ നേതൃത്വത്തിന്റെ നീക്കമെന്ന് സുരേന്ദ്ര വിരുദ്ധചേരി സംശയിക്കുന്നുണ്ട്. സ്ഥാനാർത്ഥി നിർണ്ണയത്തെ രൂക്ഷമായി വിമർശിച്ച ശിവരാജനും പാലക്കാട് നഗരസഭാ അധ്യക്ഷക്കുമെതിരെ നടപടി എടുക്കാത്തതും രോഷം തണുപ്പിക്കാനാണ്. റിപ്പോർട്ടില്ലെങ്കിലും കോർകമ്മിറ്റിയിൽ ശോഭാ സുരേന്ദ്രൻ അടക്കമുള്ള നേതാക്കൾ പാലക്കാട് തോൽവി ഉന്നയിക്കുമോ എന്നാണ് അറിയേണ്ടത്.
ഫലം വന്നശേഷം മൗനത്തിലാണ് ശോഭ. പരസ്യ വിമർശനത്തിലൂടെ പാർട്ടിയിലെ ഭാവി പദവികൾ നഷ്ടപ്പെടുത്തേണ്ടെന്നാണ് നേതാക്കളുടെ നിലപാട്. സ്ഥാനമുറപ്പിക്കാൻ സുരേന്ദ്രനും അമരത്തെത്താൻ ശോഭയും എംടി രമേശുമൊക്കെ നീക്കം നടത്തുന്നുണ്ട്. വി മുരളീധരൻറെ പേരും സജീവമാണ്. പികെ കൃഷ്ണദാസ് മുരളിക്കൊപ്പം ചേർന്നു. കൃഷ്ണദാസിനോട് അകൽച്ചയിലാണ് എംടി രമേശ്.

പഴയ മെഡിക്കൽ കോഴ വിവാദം വീണ്ടും ഉയർന്നത് അധ്യക്ഷസ്ഥാനത്തേക്കുള്ള തൻ്റെ പേര് വരുന്നതിന് തടയിടാനാണെന്നാണ് എംടി രമേശ് കരുതുന്നത്. നേരത്തെ വിവാദം പാർട്ടി കമ്മീഷൻ അംഗം എകെ നസീർ ഇപ്പോൾ സിപിഎമ്മിലാണെങ്കിലും നസീറിൻറെ ആരോപണങ്ങൾക്ക് പിന്നിൽ ബിജെപിയിലെ തൻറെ എതിരാളികളാണോ എന്നും രമേശിന് സംശയമുണ്ട്.