
കൊല്ലം: കരുനാഗപ്പള്ളി തഴവ തൊടിയൂർ നോർത്ത് കൊച്ചയ്യത്ത് കിഴക്കതിൽ വീട്ടിലേക്ക് ആർക്കും എപ്പോഴും വരാം. പൂജ ബമ്പർ ലോട്ടറിയിലൂടെ 12 കോടി നേടിയ ദിനേശ് കുമാറിന്റെ (39) വീട്ടിൽ ഇതുകാരണമാണ് ഗേറ്റ് പോലുമിടാത്തത്. ദിവസവും ആവശ്യങ്ങളുമായി ഒരാളെങ്കിലും ദിനേശിനെ സമീപിക്കും. തനിക്ക് മുന്നിലെത്തുന്നവരെ ചേർത്തുനിറുത്തുന്നതാണ് ചെറുപ്പം മുതലുള്ള ദിനേശ് കുമാറിന്റെ ശീലം.

കൂടുതൽപ്പേരും സാമ്പത്തിക സാഹായം തേടിയാണെത്തുന്നത്. വിവാഹം നടത്താനും, ബാങ്കിൽ നിന്ന് പ്രമാണം എടുക്കാനും, ആശുപത്രി ആവശ്യങ്ങൾക്കും, വീടുവയ്ക്കാനും തുടങ്ങി ഇതുവരെ ചെയ്ത സഹായങ്ങൾ നിരവധി. ചിലർ പണം തിരികെ നൽകും. മറ്റുചിലർക്ക് അതിന് കഴിയില്ല. പണം തിരികെ നൽകാൻ വൈകിയാലും ദിനേശിന് പരിഭവമില്ല. അവരുടെ ബുദ്ധിമുട്ടുകൾ തനിക്കറിയാമെന്നാണ് ഈ മനുഷ്യസ്നേഹി പറയുന്നത്.
2004ൽ ആലപ്പാടിനെയുൾപ്പെടെ സുനാമി വിഴുങ്ങിയപ്പോഴും 2018ൽ പ്രളയമുണ്ടായപ്പോഴും കൊവിഡിലും മുന്നിൽ നിന്ന് പ്രവർത്തിക്കാൻ ദിനേശുണ്ടായിരുന്നു. നാട്ടിലെ ക്ലബുകളുടെയും കൂട്ടായ്മകളുടെയും ഭാഗമായി ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവം.
പശുഫാം തുടങ്ങിയത് ഏഴുവർഷം മുമ്പ്

പ്ലസ്ടുവിനുശേഷം കുടുംബ ബിസിനസുകൾ ഏറ്റെടുത്തു. ഏഴുവർഷം മുൻപാണ് ആനയടിൽ പശുഫാം തുടങ്ങിയത്. ബമ്പർ തുക കുറച്ചുനാൾ ബാങ്കിൽ നിക്ഷേപിച്ച് നിലവിലെ ബിസിനസുമായി മുന്നോട്ട് പോകാനുമാണ് ദിനേശിന്റെ തീരുമാനം. ഒപ്പം പഴയതുപോലെ നാട്ടുകാരെ സഹായിക്കുകയും ചെയ്യും. കൊല്ലം കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപത്തുള്ള ജയകുമാർ ലോട്ടറി ഏജൻസിയിൽ നിന്ന് ഒക്ടോബർ 22 നെടുത്ത 10 ടിക്കറ്രിൽ ജെ.സി 325526 എന്ന നമ്പറാണ് ദിനേശിനെ കോടീശ്വരനാക്കിയത്. ഇതേത്തുടർന്ന് വലിയ സന്തോഷത്തിലാണ് ഭാര്യ രശ്മിയും മക്കളായ ധീരജും ധീരജയും.
ജീവിക്കുന്നിടത്തോളം കാലം സന്തോഷത്തോടെ ജീവിക്കണം. ആ സന്തോഷത്തിൽ ചുറ്റുമുള്ളവരെ കൂടി പങ്കാളികളാക്കണം. പഴയതുപോലെ അവരുടെ ബുദ്ധിമുട്ടുകൾ മനസിലാക്കി ഒപ്പം നിറുത്തും.
– ദിനേശ് കുമാർ