
കൊച്ചി: പിറവം ഓണക്കൂറിൽനിന്ന് കാണാതായ പ്ലസ് ടു വിദ്യാർത്ഥിയെ കോയമ്പത്തൂരിൽനിന്ന് കണ്ടെത്തി. പ്ലസ് വൺ
പരീക്ഷാ ഫലം പേടിച്ചാണ് നാടുവിട്ടതെന്നാണ് കുട്ടി പോലീസിന് നൽകിയ മൊഴി. കോയമ്പത്തൂരിൽനിന്ന് തിരികെ കൊച്ചിയിലെത്തിച്ച കുട്ടിയെ കാക്കനാട് ജുവനൈൽ കോടതിയിൽ ഹാജരാക്കിയശേഷം വീട്ടുകാരോടൊപ്പം വിട്ടു. ഞായറാഴ്ച രാവിലെയോടെയാണ് കുട്ടിയെ കൊച്ചിയിലെത്തിച്ചത്.

ജൂൺ രണ്ടിന് രാവിലെ എട്ടരയോടെ വീട്ടിൽനിന്നിറങ്ങിയ വിദ്യാർഥിയെ പിന്നീട് കാണാതാവുകയായിരുന്നു. കാണാതായതിന് പിന്നാലെ നടത്തിയ അന്വേഷണത്തിൽ രാവിലെ ഓണക്കൂർ കരയോഗപ്പടിയിലേക്ക് കുട്ടി വരുന്ന ദൃശ്യങ്ങൾ സമീപത്തെ നിരീക്ഷണ ക്യാമറയിൽനിന്ന് കിട്ടിയിരുന്നു. കുട്ടി സ്കൂളിലേക്കു പോകാനായി കരയോഗപ്പടിയിലെ കടവരാന്തയിൽ ബസ് കാത്തു നിൽക്കുന്നതും കണ്ടവരുണ്ടായിരുന്നു.
സ്കൂൾ തുറന്ന ജൂൺ രണ്ടിനായിരുന്നു ഒന്നാം വർഷ ഫല പ്രഖ്യാപനം. പരീക്ഷയിൽ മാർക്ക് കുറയുമോയെന്ന് പേടിച്ചാണ് കുട്ടി നാടുവിട്ട് പോയതെന്നാണ് മൊഴി. യൂണിഫോം മാറ്റി, കറുത്ത പാന്റ്സും കറുത്ത ടീഷർട്ടും ധരിച്ചാണ് കുട്ടി പോയത്.
ഓണക്കൂറിൽനിന്ന് കോയമ്പത്തൂരിലെത്തിയ കുട്ടി ഒരേ വസ്ത്രംതന്നെ ധരിച്ച് നാലഞ്ച് ദിവസത്തോളം ഒരേ കടയിൽത്തന്നെ ഭക്ഷണം കഴിക്കാനായി ചെന്നപ്പോൾ സംശയം തോന്നിയ കടയുടമ കുട്ടിയോട് വിവരങ്ങൾ ചോദിച്ചറിയുകയും പിന്നാലെ വീട്ടിലേയ്ക്ക് വിളിച്ചറിയിക്കുകയുമായിരുന്നു.
