കൊച്ചി: ഓപ്പറേഷൻ നുംഖൂറിന്റെ ഭാഗമായി കസ്റ്റംസ് പിടിച്ചെടുത്ത വാഹനങ്ങൾ വിട്ടുകിട്ടണമെന്ന നടൻ ദുൽഖർ സൽമാന്റെ ഹർജിയിൽ കസ്റ്റംസിൻ്റെ വാദം തള്ളി ഹൈക്കോടതി. ദുര്‍ഖറിന്റെ വാഹനം വിട്ടുനൽകുന്നത് പരിഗണിക്കാൻ ഹൈക്കോടതി നിർദേശം നൽകി. ദുൽഖറിൻ്റെ അപേക്ഷ പരിഗണിക്കണമെന്നും കോടതി കസ്റ്റംസിനോട് ആവശ്യപ്പെട്ടു. വാഹനം വിട്ടു നൽകാൻ വ്യവസ്ഥയുണ്ടോ എന്ന് കോടതി ആരാഞ്ഞു.

കസ്റ്റംസ് നിയമപ്രകാരം ഉപാധികളോടെ വാഹനം വിട്ടു നൽകാൻ വ്യവസ്ഥയുണ്ടെന്ന് ദുൽഖർ കോടതിയെ അറിയിച്ചിരുന്നു. വാഹനത്തിൻ്റെ കസ്റ്റഡി അനിവാര്യമാണോ എന്നും കോടതി ചോദിച്ചു. അപേക്ഷയിൽ കസ്റ്റംസ് ഒരാഴ്ചക്കകം തീരുമാനമെടുക്കണമെന്നും അപേക്ഷ തള്ളിയാൽ കാരണം അറിയിക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കി. പിടിച്ചെടുത്ത ഡിഫൻഡർ വിട്ടുനല്‍കാനാണ് ഇടക്കാല ഉത്തരവിലെ നിര്‍ദേശം. കസ്റ്റംസിൻ്റെ വാദം തള്ളിയാണ് ഇടക്കാല ഉത്തരവ്.
വാഹനത്തിനു മതിയായ രേഖകളുണ്ടെന്നും വാഹനം കസ്റ്റഡിയിലെടുത്തത് നിയമവിരുദ്ധമായാണെന്നും ചൂണ്ടിക്കാട്ടിയാണ് ദുൽഖർ ഹർജി സമർപ്പിച്ചത്. എല്ലാ രേഖകളുമുള്ള വാഹനം സംശയത്തിൻ്റെ പേരിലാണ് പിടിച്ചെടുത്തതെന്നും രേഖകൾ ഹാജരാക്കി വാഹനം വിട്ടുകിട്ടാൻ അപേക്ഷ നൽകിയെങ്കിലും കസ്റ്റംസ് വാഹനം മടക്കി നൽകിയില്ലെന്നും ദുൽഖർ കോടതിയെ അറിയിച്ചിരുന്നു.

ദുൽഖർ സൽമാനു പുറമേ പൃഥ്വിരാജ്, അമിത് ചക്കാലയ്ക്കൽ എന്നീ സിനിമ താരങ്ങളുടെ വീടുകളിലും കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. കസ്റ്റംസ് അതീവ രഹസ്യമായി നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഒരേസമയം സംസ്ഥാനവ്യാപകമായി ഓപ്പറേഷൻ നുംഖോറിന് തുടക്കമിട്ടത്. നുംഖോർ എന്നാൽ ഭൂട്ടാനീസിൽ കാർ എന്നർത്ഥം. വലിയൊരു റാക്കറ്റിന്റെ ഒരു കണ്ണി മാത്രമാണ് കേരളത്തിലേക്ക് നീളുന്നതെന്നാണ് വിവരം.

ഇന്ത്യയിൽ മറ്റൊരു രാജ്യത്തു നിന്ന് സെക്കന്റ് ഹാൻഡ് കാർ ഇറക്കുമതി ചെയ്യാൻ അനുമതിയില്ല. പുതിയ കാറുകൾ ഇറക്കുമതി ചെയ്യണമെങ്കിൽ 200 ശതമാനം തീരുവ നൽകണം. മറ്റൊരു രാജ്യത്ത് നിങ്ങൾ ഉപയോഗിക്കുന്ന കാറാണെങ്കിൽ, അത് രാജ്യത്തേക്ക് കൊണ്ടുവരാനും ചട്ടവും തീരുവയുമുണ്ട്.ഇതെല്ലാം മറികടന്നാണ് ഈ റാക്കറ്റിന്റെ പ്രവർത്തനം നടക്കുന്നത് എന്നാണ് വിവരം. ജപ്പാനുൾപ്പടെയുള്ള രാജ്യങ്ങളിൽ നിന്ന് എത്തിക്കുന്ന വൻകിട എസ്യുവികൾ ധാരാളമായി ഭൂട്ടാനിലുണ്ട്. ഇതിൽ ഭൂട്ടാൻ സൈന്യം ഉപയോഗിച്ച് ഉപേക്ഷിച്ചതടക്കം നൂറുകണക്കന് വാഹനങ്ങളാണ് ഇന്ത്യയിലേക്ക് എത്തിച്ചത്.
