തിരുവനന്തപുരം:തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായുള്ള ചുമതല ഉത്തരവ് കിട്ടിയാലുടൻ ഏറ്റെടുക്കുമെന്ന് മുൻ ചീഫ് സെക്രട്ടറി ഡോ.കെ ജയകുമാർ. നിലവിലെ വിവാദങ്ങൾക്ക് പ്രതികരിക്കുന്നില്ല. 17ന് ആരംഭിക്കുന്ന രണ്ട് മാസം നീണ്ടുനിൽക്കുന്ന തീർത്ഥാടനത്തിനാണ് നിലവിൽ മുൻഗണന നൽകേണ്ടതെന്ന് അദേഹം പറഞ്ഞു. എന്തെല്ലാം ഒരുക്കങ്ങൾ ചെയ്യുമ്പോഴും സീസൺ ആരംഭിക്കുമ്പോൾ പുതിയ പ്രശ്നങ്ങൾ വീണ്ടും വരും. ഈ തീർത്ഥാടനകാലം കുറ്റമറ്റ രീതിയിൽ നടത്തണമെന്നാണ് തന്റെ ആഗ്രഹമെന്ന് കെ ജയകുമാർ മാധ്യമങ്ങളോട് പറഞ്ഞു.

വന്ന് തൊഴുതു പോകുന്ന ഭക്തന്മാർക്ക് വളരെ സന്തോഷകരമായ ദർശനം ലഭിക്കണം. അതിന് വേണ്ട സാഹചര്യം ഒരുക്കണം. ശബരിമലയിലെ ക്രമീകരണങ്ങൾ സൂതാര്യമായ രീതിയിലേക്ക് പോകുമ്പോൾ വന്ന് പോകുന്നവർക്ക് തൃപ്തി ലഭിക്കും.
അതിനാണ് പ്രാധാന്യം നൽകുകയെന്ന് കെ ജയകുമാർ പറഞ്ഞു. ദേവസ്വം ബോർഡിന്റെ പ്രസിഡന്റ് സ്ഥാനം ഒരു മുൾ കിരീടം പോലെയാണെന്ന ചോദ്യത്തിന് എല്ലാ കിരീടത്തിലും മുള്ള് ഉള്ളാതായി കണുന്നില്ലെന്നും നമ്മൾ വെക്കുന്നതുപോലെയിരിക്കുമെന്നും അദേഹം പറഞ്ഞു.

ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്ന് ജയകുമാർ അറിയിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് ബോർഡ് പ്രസിഡന്റായി മുൻ ചീഫ് സെക്രട്ടറി ഡോക്ടർ കെ ജയകുമാറിനെ വൈകാതെ പ്രഖ്യാപിച്ചേക്കും.

