പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പരാതി നൽകിയ അതിജീവിതയുടെ ഭർത്താവിനെ ബിജെപി പുറത്താക്കി. യുവമോർച്ച നേതൃ സ്ഥാനത്തു നിന്നാണ് ഇയാളെ നീക്കിയത്. തദ്ദേശ തെരഞ്ഞെടുപ്പിലെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഉയർന്ന പരാതികളുടെ പശ്ചാത്തലത്തിലാണ് നടപടി.

തച്ചനാട്ടുകര പഞ്ചായത്തിലെ ഒരു വാർഡിൽ ബിജെപി മൂന്ന് വോട്ടിനു തോറ്റിരുന്നു. അതിജീവിതയുടെ ഭർത്താവാണ് തോൽവിക്കു കാരണം എന്ന ആക്ഷേപം പ്രദേശത്തെ ബിജെപി പ്രവർത്തകരും പ്രാദേശിക നേതൃത്വവും ഉയർത്തിയിരുന്നു. പാലക്കാട് വെസ്റ്റ് ജില്ലാ കമ്മിറ്റിയും ഇയാൾക്കെതിരെ നടപടി വേണമെന്നു ആവശ്യപ്പെട്ടു. പിന്നാലെയാണ് പുറത്താക്കിയത്.
യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്നും നിർബന്ധിച്ച് ഗർഭച്ഛിദ്രം നടത്തിയെന്നുമുള്ള കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തിലിനെതിരേ അതിജീവിതയുടെ ഭർത്താവ് അടുത്തിടെ രംഗത്തെത്തിയിരുന്നു.

താൻ നൽകിയ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെ ചോദ്യം ചെയ്യാൻ പൊലീസ് തയ്യാറാകുന്നില്ല. കുടുംബ പ്രശ്നത്തിൽ ഇടപെടാനെന്ന് പറഞ്ഞ് എത്തിയ രാഹുൽ തന്റെ കുടുംബ ജീവിതം തകർത്തു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നൽകിയെങ്കിലും തുടർ നടപടി ഉണ്ടായില്ലെന്നും ഇയാൾ ആരോപണമുയർത്തിയിരുന്നു.

