കൊച്ചി: ശബരിമലയിലെ കൊടിമരത്തിന്റെ പുനര്‍നിര്‍മ്മാണത്തിലും അന്വേഷണം നടത്താൻ എസ്ഐടിക്ക് ഹൈക്കോടതി നിര്‍ദേശം നൽകി. എസ്ഐടിയുടെ അന്വേഷണ റിപ്പോർട്ട് പരിഗണിച്ചാണ് ദേവസ്വം ബെഞ്ചിന്റെ ഉത്തരവ്. 2017 ല്‍ യുഡിഎഫ് ഭരണസമതിയുടെ കാലത്താണ് പുനർനിർമാണം നടന്നത്. റിപ്പോർട്ട് പരിശോധിച്ച കോടതി എസ്ഐടിയുടെ ആവശ്യം കണക്കിലെടുത്ത് കൂടുതൽ പരിശോധയ്ക്ക് അനുമതി നൽകുകയായിരുന്നു.

2017 ലാണ് പഴയ കൊടിമരം മാറ്റി പുതിയ കൊടിമരം സ്ഥാപിക്കാനുള്ള പ്രവൃത്തികള്‍ തുടങ്ങിയത്. കോണ്‍ഗ്രസ് നേതാവായ പ്രയാർ ഗോപാലകൃഷ്ണൻ പ്രസിഡന്റായ ഭരണ സമിതിയാണ് പുതിയ കൊടിമരം സ്ഥാപിച്ചത്. പഴയ കൊടിമരത്തിൽ നിന്നും മാറ്റിയ വാജിവാഹനം തന്ത്രി കണ്ഠരര് രാജീവർക്കാണ് ബോർഡ് കൈമാറിയത്.
അതിനിടെ, ശബരിമല സ്വർണപ്പാളികളിൽ വീണ്ടും പരിശോധന നടത്താനും ഹൈക്കോടതി നിർദേശം നൽകി. സ്വർണ്ണപ്പാളികളിൽ വരുത്തിയ മാറ്റങ്ങൾ സംബന്ധിച്ച് വ്യക്തത വരുത്തുന്നതിനായി മുംബൈയിലെ ഭാഭാ അറ്റോമിക് റിസർച്ച് സെന്ററിന് കീഴിലുള്ള നാഷണൽ ലാബിലാകും പരിശോധന നടക്കുക. ഇതിനായി ഈ മാസം 12-ന് ശബരിമലയിൽനിന്ന് 12 സാമ്പിളുകൾ ശേഖരിക്കാൻ കോടതി നിർദേശിച്ചു.

നേരത്തെ വിക്രം സാരാഭായ് സ്പേസ് സെന്ററിൽ നടത്തിയ പരിശോധനാ ഫലങ്ങളിൽ ശാസ്ത്രജ്ഞരുടെ മൊഴിയും റിപ്പോർട്ടും തമ്മിൽ വൈരുധ്യമുണ്ടായ സാഹചര്യത്തിലാണ് പുതിയ നിർദേശം. ഏകദേശം രണ്ടര മണിക്കൂർ നീണ്ട അടച്ചിട്ട മുറിയിലെ നടപടികൾക്ക് ശേഷമാണ് ഹൈക്കോടതി നിർണായക ഉത്തരവുകൾ പുറപ്പെടുവിച്ചത്.

