
കണ്ണൂർ: ഇംഗ്ലീഷ്, മലയാളം ബിരുദവിദ്യാർഥികൾക്ക് പഠിക്കാൻ ഇനി സാഹിത്യകൃതികൾ മാത്രമല്ല, റീൽസും വെബ് സീരീസും പോഡ്കാസ്റ്റും വേടന്റെയും മൈക്കിൾ ജാക്സന്റെയും പാട്ടുമുണ്ടാകും. വിദ്യാർഥികളുടെ അഭിരുചിയും കാലഘട്ടത്തിന്റെ മാറ്റങ്ങളും ഉൾക്കൊണ്ടാണ് നാലുവർഷ ബിരുദപ്രോഗ്രാം.

കാലിക്കറ്റ് സർവകലാശാല മലയാളം നാലാംസെമസ്റ്ററിലാണ് റാപ് ഗായകൻ വേടന്റെ പാട്ട് ഉൾപ്പെടുത്തിയത്. കലാപഠനം, സംസ്കാരപഠനം എന്നിവയിൽ താരതമ്യപഠനത്തിന്റെ സാധ്യതകൾ എന്ന നിലയിലാണ് വേടൻ കടന്നുവരുന്നത്.
അമേരിക്കൻ റാപ് സംഗീതവുമായി മലയാളത്തിലെ റാപ് സംഗീതത്തിനുള്ള താരതമ്യമാണ് നടക്കുക. ‘ഭൂമി ഞാൻ വാഴുന്നിടം…’ എന്ന വേടന്റെ പാട്ടും മൈക്കിൾ ജാക്സന്റെ ‘ദേ ഡോൺട് കെയർ അസ്…’ എന്ന പാട്ടുമായാണ് താരതമ്യപഠനം. രണ്ട് പാട്ടുകളുടെയും വീഡിയോ ലിങ്കാണ് നൽകിയത്.
ക്ലാസിക്കൽ കലാരൂപങ്ങളുടെ പുനരാവിഷ്കാരവുമായി ബന്ധപ്പെട്ട താരതമ്യപഠനത്തിൽ ഗൗരി ലക്ഷ്മി പാടി ഹിറ്റായ ‘അജിതാ ഹരേ…’ എന്ന കഥകളിപ്പദത്തിന്റെ വീഡിയോ ലിങ്കും നൽകിയിട്ടുണ്ട്. ഈ പാട്ടിനെ കോട്ടയ്ക്കൽ പിഎസ്വി നാട്യസംഘത്തിന്റെയും മുരിങ്ങൂർ ശങ്കരൻ പോറ്റിയുടെയും ക്ലാസിക്കൽ ശൈലിയിലുള്ള ആലാപനവുമായാണ് താരതമ്യംചെയ്യുന്നത്.കണ്ണൂർ സർവകലാശാല ഇംഗ്ലീഷ് നാലാം സെമസ്റ്ററിൽ ജനപ്രിയസംസ്കാരം എന്ന പാഠഭാഗത്തും വേടന്റെ പാട്ടുണ്ട്.
