
കൊച്ചി∙ മദ്യപിച്ച് അക്രമാസക്തനായ അതിഥി തൊഴിലാളി കല്ലെറിഞ്ഞ് എഎസ്ഐയുടെ തല പൊട്ടിച്ചു. തൃക്കാക്കര എഎസ്ഐ ഷിബി കുര്യനാണ് ആക്രമണത്തിൽ പരുക്കേറ്റത്. എഎസ്ഐയുടെ തലയിൽ 7 തുന്നലുകളുണ്ട്. അസം സ്വദേശിയായ ധനഞ്ജയ് എന്നയാളാണ് അക്രമിയെന്നു പൊലീസ് പറഞ്ഞു. ഇയാളെ ഇന്നലെത്തന്നെ അറസ്റ്റ് ചെയ്തു.

ഇൻഫോപാർക്കിനടത്തുള്ള കെട്ടിടത്തിൽ കടന്നുകയറാനായി ഒരാൾ ശ്രമിക്കുന്നെന്ന പരാതി ഇന്നലെ രാത്രി പൊലീസിനു ലഭിച്ചു. മദ്യപിച്ചു ബോധം കെട്ട അവസ്ഥയിലായിരുന്ന ഇയാളെ സ്ഥലത്തെത്തിയ പൊലീസ് അനുനയിപ്പിച്ച് പറഞ്ഞുവിട്ടു.
എന്നാൽ രാത്രി 11 മണിയോടെ തൃക്കാക്കര പൊലീസ് സ്റ്റേഷൻ പരിധിയിൽ ഈച്ചമുക്ക് ഭാഗത്തിനടുത്തു ഡിഎൽഎഫ് ഫ്ലാറ്റിനു മുൻവശത്തായി ഒരാൾ വാഹനങ്ങൾ തടയുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്യുന്നതായി പരാതി എത്തി.
സ്ഥലത്തെത്തിയ ഷിബി കുര്യനും മറ്റു പൊലീസുകാരും ഇയാളെ പിടികൂടാൻ ശ്രമിച്ചെങ്കിലും അക്രമാസക്തനായ ആൾ പൊലീസ് യൂണിഫോം ഉൾപ്പെടെ വലിച്ചു കീറി. ഇയാളെ കീഴടക്കാൻ ശ്രമിക്കുന്നതിനിടെയാണു പൊലീസിനുനേരെ കല്ലേറുണ്ടായതും എഎസ്ഐയുടെ തലയ്ക്കു പരുക്കേൽക്കുന്നതും.
ധനഞ്ജയനെ പിന്നീട് നാട്ടുകാരുടെ സഹായത്തോടെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലെത്തിച്ചു. കാക്കനാട് പ്രത്യേക സാമ്പത്തിക മേഖലയിലെ ഒരു കമ്പനിയിലാണ് ഇയാൾ പ്രവർത്തിക്കുന്നത്. മുമ്പും ഇയാൾ സമാനമായ രീതിയിൽ മദ്യപിച്ച് ആക്രമണം നടത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
