തൃശ്ശൂര്‍: മതമല്ല വിശപ്പാണ് പ്രധാനമെങ്കില്‍ കുറച്ചു കപ്പ പുഴുങ്ങിക്കൊടുത്താല്‍ പ്രശ്നമെല്ലാം തീരുമല്ലോ എന്ന് ദലിത് ചിന്തകന്‍ സണ്ണി എം കപിക്കാട്. മതമല്ല വിശപ്പാണ് പ്രധാനമെന്നുള്ള ഇടതുപക്ഷ വാദത്തെ വിമര്‍ശിച്ചുകൊണ്ടാണ് അദ്ദേഹത്തിന്റെ പരാമര്‍ശം.

‘മനുഷ്യന് അപ്പം കൊണ്ട് മാത്രമല്ല ജീവിക്കുന്നതെന്ന് ക്രിസ്തു പറയുന്നുണ്ട്. കുറെ തിന്നാന്‍ കൊടുത്താ മതിയോ… ഇവരെന്നാ ഈ പറയുന്നത്. എനിക്ക് മനസ്സിലാകുന്നില്ല. മതമല്ല വിശപ്പാണത്രേ പ്രശ്നം. എന്നാല്‍ പിന്നെ എല്ലാവര്ക്കും കുറച്ചു കപ്പ പുഴുങ്ങിക്കൊടുത്ത് കേരളത്തിന്റെ പ്രശ്നം തീര്‍ക്കാന്‍ പറ്റുമോ. ഇത് അന്തസിനെക്കുറിച്ചുള്ള ചോദ്യമാണ്. മനുഷ്യന് വെറുതെ ജീവിച്ചാല്‍ പോരാ അന്തസോടെ ജീവിക്കണം. അന്തസായി ജീവിക്കാന്‍ ഇന്ത്യക്കകത്ത് മുസ്ലിങ്ങള്‍ക്ക് അവകാശമുണ്ടെന്ന് ഇവര്‍ സമ്മതിക്കണം’ അദ്ദേഹം പറഞ്ഞു.
കുചേലവൃത്തം വഞ്ചിപ്പാട്ട് പാടി ഒരു ജനതയെ വഞ്ചിക്കാമെന്ന് വിചാരിക്കരുത്. കമ്മ്യൂണിസ്റ്റായാലും കൊള്ളാം ആരായാലും കൊള്ളാം. ഇത് ഞാന്‍ പറയുന്നത് ചരിത്രത്തെ ബോധ്യമുള്ളതുകൊണ്ടാണ്. ഡോ. ബി.ആര്. അംബേദ്ക്കറെ കോൺസ്റ്റിറ്റുവന്റ് അസംബ്ലിയില്‍നിന്നു പുറത്താക്കാന്‍ തീരുമാനിച്ചപ്പോള്‍ അദ്ദേഹത്തെ ആ അസംബ്ലിയിലേക്ക് ആനയിക്കാന്‍ തീരുമാനിച്ചത് അന്ന് ജിന്ന നേതൃത്വം കൊടുത്ത മുസ്ലീം ലീഗാണ്.

മുസ്ലിം ലീഗ് സഹായിച്ചുവെന്നത് ശരിയാണ്, പക്ഷേ ജിന്നയുടെ ഒരു വാക്കുണ്ട്. അത് ഇന്ത്യയിലെ ദലിതരുടെ ചരിത്രവും അവകാശരാഹിത്യവും അവരുടെ ശേഷിയെക്കുറിച്ചും പഠിക്കുന്ന ആളെന്ന നിലയില്‍ ഞാനത് മറക്കില്ല. ഡോ. അംബ്ദേക്കറെ പോലെ പ്രതിഭാശാലിയായ മനുഷ്യന്റെ സേവനം ഇന്ത്യക്ക് നഷ്ടപ്പെട്ടുകൂടാ എന്നാണ് ജിന്ന പറഞ്ഞത്. അത് പറയാന്‍ ജിന്നയെ ഉണ്ടായിരുന്നുള്ളൂവെന്ന് തിരിച്ചറിയാനുള്ള ബോധം കേരളത്തിലെയും ഇന്ത്യയിലെയും ദലിതര്‍ക്കുണ്ട്.’ സണ്ണി എം കപിക്കാട് പറഞ്ഞു.

