കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിധിന്യായത്തിലെ സുപ്രധാന വിവരങ്ങള്‍ വിധി പ്രസ്താവനത്തിനു മുന്‍പു തന്നെ ചോര്‍ന്നതായി സംശയം. വിധിന്യായത്തിലെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ഊമക്കത്ത് വിധി പ്രസ്താവിക്കുന്നതിന് ഒരാഴ്ച മുമ്പ് തന്നെ ലഭിച്ചതായി കേരള ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷന് സ്ഥിരീകരിച്ചു. സെന്സിറ്റിവ് ആയ കേസില്‍ നീതിന്യായ നടപടികളുടെ രഹസ്യ സ്വഭാവം ലംഘിക്കപ്പെട്ടെന്നു സംശയം ഉയര്‍ന്നതോടെ അസോസിയേഷന് കത്ത് ചീഫ് ജസ്റ്റിസിനു കൈമാറി.

നടിയെ ആക്രമിക്കപ്പെട്ട കേസില്‍ ഡിസംബര്‍ എട്ടിനാണ് വിധി വന്നത്. അതിനുമുന്പേ ഈ കേസ്സിന്റെ വിധി പ്രസ്താവത്തെ പറ്റി ‘ഒരു പൗരന് ‘എഴുതിയ കത്തില്‍ ഏഴാം പ്രതി ചാര്‍ളി തോമസ്, എട്ടാം പ്രതി ഗോപാലകൃഷ്ണന് എന്ന ദിലീപ്, ഒമ്പതാം പ്രതി സനല്‍കുമാര്‍ എന്നിവരെ ഒഴിവാക്കുമെന്നും, ബാക്കിയുള്ള ആറ് പ്രതികള്‍ക്കെതിരെ മാത്രമേ ശിക്ഷ ഉണ്ടാകുകയുള്ളൂ എന്നും അവകാശപ്പെട്ടിരുന്നു.
കത്തില്‍ പരാമര്‍ശിച്ച പോലെ വരവണ്ണം വ്യത്യാസമില്ലാതെയാണ് കേസിലെ വിധി ഉണ്ടായത്. ഇത്തരത്തില്‍ ഒരുകത്ത് ലഭിച്ചതായി അസോസിയേഷന് പ്രസിഡന്റ് യശ്വന്ത് ഷേണായി സ്ഥിരീകരിച്ചു. ഉചിതമായ നടപടിക്കായി കത്ത് ചീഫ് ജസ്റ്റിസിന് കൈമാറിയതായും അദ്ദേഹം പറഞ്ഞു. ജ്യൂഡീഷ്യറിയുടെ സത്പേരിന് കളങ്കമുണ്ടാകുന്നതാണ് സംഭവമെന്നും ഗുരുതരമായ ആശങ്കകള്‍ ഉയര്‍ത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു. അതീവരഹസ്യസ്വഭാവമുള്ള വിവരങ്ങള്‍ എങ്ങനെയാണ് ചോര്‍ന്നതെന്ന് കണ്ടെത്താന്‍ അന്വേഷണം വേണമെന്നും കത്തിന്റെ ഉറവിടം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു.

‘ജഡ്ജി ഹണി എം വര്‍ഗീസ് തന്റെ അടുത്ത സഹായിയായ ഷെര്‍ലി വഴി വിധിന്യായം തയ്യാറാക്കുകയും, എട്ടാം പ്രതിയുടെ അടുത്ത കൂട്ടുകാരനായ ഹോട്ടല്‍ വ്യവസായി ശരത്തിനെ കാണിച്ച് ഉറപ്പിച്ച ശേഷം അതനുസരിച്ചുള്ള വിധി 2025 ഡിസംബര്‍ 8-ന് പ്രസ്താവിക്കാന്‍ പോകുകയാണ്’ കത്തില്‍ പറയുന്നു. ‘രണ്ട് മുതിര്‍ന്ന കേരള ഹൈക്കോടതി ജഡ്ജിമാരും എറണാകുളം ജില്ലയുടെ ചുമതലയുള്ള മറ്റൊരു ജഡ്ജിയും എല്ലാ കാര്യങ്ങളിലും അവര്‍ക്ക് പിന്തുണ നല്‍കുന്നുണ്ട്. ഇതാണ് നീതിയെ ഇല്ലാതാക്കുന്ന ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടാന്‍ സെഷന്‍സ് ജഡ്ജിക്ക് ധൈര്യം നല്‍കുന്നത്,’ എന്നും കത്തില്‍ പറയുന്നു.

