തിരുവല്ലയിലെ വളഞ്ഞവട്ടത്ത് വിരണ്ടോടിയ പോത്തിൻ്റെ ആക്രമണത്തിൽ ഫയർഫോഴ്സ് ഉദ്യോഗസ്ഥർ അടക്കം ഏഴ് പേർക്ക് പരുക്ക്. വളഞ്ഞവട്ടം സ്വദേശി സുരേഷിന്റെ ഉടമസ്ഥതയിലുള്ള പോത്താണ് വിരണ്ട് ഓടിയത്.

ഇന്ന് രാവിലെ 7 മണിയോടെയാണ് പോത്ത് വിരണ്ടോടിയത്. വളഞ്ഞവട്ടം സ്വദേശികളായ ബ്ലസൻ, കുച്ചൻകുഞ്ഞ്, കുഞ്ഞുമോൾ, ബോബി, വിജയൻ, ദാസപ്പൻ, തിരുവല്ല ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ വർഗീസ് ഫിലിപ്പ് എന്നിവർക്കാണ് പരിക്കേറ്റത്.
വിരണ്ടു ഓടുന്ന വഴി കണ്ണിൽ കണ്ടവരെ എല്ലാം പോത്ത് കുത്തി വീഴ്ത്തുകയായിരുന്നു. പരിക്കേറ്റവരെ തിരുവല്ലയിലെയും പരുമലയിലെയും സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല എന്നാണ് പ്രാഥമിക വിവരം. പുളിക്കീഴ് പൊലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്. ഒരുമണിയോടെ പോത്തിനെ തളച്ചു.

കഴുത്തിൽ കെട്ടിയിരുന്ന കയർ സമീപത്തെ മരത്തിൽ കെട്ടി പോത്തിനെ ശാന്തനാക്കി നിർത്തിയിരിക്കുകയാണ്. വലിയ വടം ഉപയോഗിച്ച് കാലുകൾ ബന്ധിക്കാനുള്ള ശ്രമം അഗ്നിരക്ഷാസേനയുടെയും പൊലീസിന്റെയും പോത്ത് ഉടമയുടെയും നേതൃത്വത്തിൽ പുരോഗമിക്കുകയാണ്.

