തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന് വാഗ്ദാനം ചെയ്തിരുന്ന തുക നല്‍കാതെ സ്പോണ്‍സര്‍മാര്‍ പിന്മാറിയതിന് പിന്നില്‍ ശബരിമല സ്വര്‍ണക്കൊള്ള വിവാദമെന്ന വിശദീകരണവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. സ്വര്‍ണക്കൊള്ള വിവാദം വന്നതിന് പിന്നാലെ വാഗ്ദാനം ചെയ്തിരുന്ന പന്ത്രണ്ട് കോടി രൂപ നല്കാന് വിവിധ സ്ഥാപനങ്ങളും വ്യക്തികളും വിസമ്മതിച്ചുവെന്നാണ് വാദം. അയ്യപ്പസംഗമം വഴി ബോര്‍ഡിന് 3.40 കോടിയുടെ കടം വന്നതായി സ്വതന്ത്ര ഓഡിറ്റിങ്ങില്‍ കണ്ടെത്തിയിരുന്നു. ഇതിലടക്കം ഈ മാസം 27നകം വിശദീകരണം നല്കാന് ഹൈക്കോടതി ദേവസ്വം ബോര്‍ഡിനോട് നിര്‍ദേശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബോര്‍ഡിന്റെ വിശദീകരണം.

അയ്യപ്പ സംഗമത്തിന് മുന്നോടിയായി ആരും പണം നല്‍കിയിരുന്നില്ലെന്നാണ് ദേവസ്വം ബോര്‍ഡിന്റെ ഔദ്യോഗിക രേഖയിലുള്ളത്. കര്‍ണാടക, തമിഴ്നാട്, ആന്ധ്ര, തെലങ്കാന, എന്നിവിടങ്ങളിലെ വ്യവസായികളും വ്യക്തികളുമാണ് ശബരിമല സ്വര്‍ണക്കൊള്ള വിവാദം വന്നതിന് പിന്നാലെ വാഗ്ദാനം ചെയ്തിരുന്ന പന്ത്രണ്ട് കോടിയിലേറെ രൂപ നല്കുന്നതില് നിന്നും പിന്മാറിയത്. ദേവസ്വം ബോര്‍ഡ് കത്തെഴുതി പണം ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. കേരള ബാങ്ക്, ധനലക്ഷ്മി ബാങ്ക്, അദാനി ഗ്രൂപ്പ് എന്നിവരാണ് നാല് കോടി നല്‍കിയത്. പരമാവധി സ്പോണ്‍സര്‍ഷിപ്പ് നേടി കരുതല്‍ തുകയാക്കാം എന്ന ലക്ഷ്യമാണ് ശബരിമല സ്വര്‍ണക്കൊള്ള വിവാദം വന്നതിന് പിന്നാലെ തടസപ്പെട്ടതെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കുന്നു.
ആരെങ്കിലും നേരത്തെ പണം നല്‍കിയിട്ടുണ്ടോ, വാഗ്ദാനം ചെയ്തിരുന്ന തുക നല്കാനാവുമോ എന്ന കാര്യം ഒരിക്കല്‍ക്കൂടി ബോര്‍ഡ് രേഖാമൂലം ആരായും. വാഗ്ദാനം ചെയ്ത പണം കിട്ടാത്ത സാഹചര്യമുണ്ടായാല്‍ ചെലവിനത്തില്‍ തുക നല്കേണ്ടവര്ക്ക് കരാറില്‍ പറഞ്ഞതിനെക്കാള്‍ പണം കുറച്ച് കൈമാറുന്നതിന് ശ്രമിക്കും.

അതിന് കഴിയാത്ത സാഹചര്യമുണ്ടായാല്‍ സര്‍ക്കാര്‍ ഏജന്‍സികളെ സമീപിക്കുന്നതിനൊപ്പം വ്യവസായികളോടും സഹായം തേടി അയ്യപ്പ സംഗമത്തിന് വേണ്ടി വന്ന തുകയുടെ ചെലവില്‍ ഉള്‍ക്കൊള്ളിക്കാനാണ് ലക്ഷ്യം. ഈമാസം പതിനേഴിന് ബോര്‍ഡ് യോഗം ചേരുന്നതിന് മുന്‍പായി പ്രശ്നം പരിഹരിക്കാനുള്ള ശ്രമം തുടങ്ങിയതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ ജയകുമാര്‍ പറഞ്ഞു.

സ്പോണ്‍സര്‍ഷിപ്പിലൂടെ നാലുകോടി രൂപ ലഭിച്ചതായും ചെലവ് ഏഴുകോടിക്ക് മുകളിലാണെന്നും കെ ജയകുമാര്‍ പറഞ്ഞു. ബില്ലുകള്‍ ഇനിയും കൊടുത്തു തീര്‍ക്കാനുണ്ട്. കടം കൊടുത്തു തീര്‍ക്കാന്‍ സ്പോണ്‍സര്‍മാരെ കിട്ടുമോ എന്ന് ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.
