തിരുവനന്തപുരം: കേരള സർവകലാശാല വൈസ് ചാൻസിലറെ തടഞ്ഞ് എസ്എഫ്ഐ പ്രവർത്തകർ. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദിന്റെ നേതൃത്വത്തിലാണ് പ്രവർത്തകർ വിസിയുടെ വാഹനം തടഞ്ഞത്. തുടർന്ന് പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷമുണ്ടായി. മോഹനൻ കുന്നുമ്മലിന് നേരെ വിദ്യാർത്ഥികൾ കൂവിവിളിച്ചും പ്രതിഷേധിച്ചു. ജാതി അധിക്ഷേപം നടത്തിയ സംസ്കൃതം വിഭാഗം ഡീൻ സി എൻ വിജയകുമാരിയെ സംരക്ഷിക്കുന്നു എന്നാരോപിച്ചാണ് എസ്എഫ്ഐ പ്രതിഷേധം സംഘടിപ്പിച്ചത്.

സർവകലാശാല ഭരണത്തെ മോഹനൻ കുന്നുമ്മൽ താറുമാറാക്കുകയാണെന്ന് എം ശിവപ്രസാദ് തുറന്നടിച്ചു. തനിക്ക് എന്താണ് യോഗ്യതയെന്ന് വി സി സ്വയം ചോദിക്കണം. സംഘപരിവാറിന്റെ കാല് തിരുമ്മുന്നത് മാത്രമാണ് വി സിയുടെ യോഗ്യത. സേവ് യൂണിവേഴ്സിറ്റി ഫോറത്തിന്റെ ഒത്താശയോടെയാണ് എല്ലാം നടക്കുന്നതെന്നും ശിവപ്രസാദ് പറഞ്ഞു.
അതേസമയം, രാവിലെ കേരള സർവകലാശാല സെനറ്റ് യോഗത്തിൽ ഇടത് സിൻഡിക്കേറ്റ് അംഗങ്ങൾ വൻ പ്രതിഷേധം നടത്തിയിരുന്നു.

ജാതി അധിക്ഷേപം നടത്തിയ ഡീൻ സി എൻ വിജയകുമാരിയെ പുറത്താക്കുക എന്ന ആവശ്യമുന്നയിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്. സി എൻ വിജയകുമാരിയും സെനറ്റ് യോഗത്തിനെത്തിയിരുന്നു. തൊട്ടുപിന്നാലെ ബിജെപി സിൻഡിക്കേറ്റ് അംഗം ദളിത് വിരുദ്ധ പരാമർശം നടത്തിയതും കടുത്ത പ്രതിഷേധത്തിന് കാരണമായി.

