
മാന്തുരുത്തി: ജലനിധിപദ്ധതിയുടെ ഭാഗമായി മാന്തുരുത്തി തോട്ടിൽ നിർമിച്ച തടയണ സമൂഹവിരുദ്ധർ നശിപ്പിച്ചു. ഇതോടെ രണ്ട് കുടിവെള്ളപദ്ധതിയുടെ ജലവിതരണം പ്രതിസന്ധിയിലാകും.
നെടുംകുന്നം നോർത്ത് പന്ത്രണ്ടാംമൈൽ, മനക്കര എന്നീ കുടിവെള്ളപദ്ധതികൾക്ക് വേണ്ടി നിർമിച്ച തടയണയാണ് കഴിഞ്ഞ ദിവസം തകർത്തനിലയിൽ കണ്ടെത്തിയത്.

ഈ തടയണയാണ് പദ്ധതിയുടെ കിണറുകളിലേക്ക് ആവശ്യമായ വെള്ളം തടഞ്ഞുനിർത്തിയിരുന്നത്. തടയണ തകർന്നതോടെ 150-ഓളം കുടുംബങ്ങളുടെ കുടിവെള്ളവിതരണം സ്തംഭനാവസ്ഥയിലാകും. ഇരു പദ്ധതികളിലേക്കും ആവശ്യമായ വെള്ളം തടഞ്ഞുനിർത്താൻ വർഷങ്ങൾക്ക് മുൻപ് മൂന്നുലക്ഷം രൂപ ചെലവഴിച്ചാണ് പഞ്ചായത്ത് തടയണ നിർമിച്ചത്.
എന്നാൽ തടയണ നിർമിച്ചശേഷം ശക്തമായി മഴപെയ്താൽ സമീപത്തെ പറമ്പുകളിൽ വെള്ളം കയറിയിരുന്നു. എല്ലാ വർഷവും വെള്ളംകയറുന്നതിനാൽ തോടിന് സമീപത്തുള്ള ചില ആളുകൾക്ക് ബുദ്ധിമുട്ടായിരുന്നു.
ഇതാകാം തടയണ തകർത്തതിന് കാരണമെന്ന് നാട്ടുകാർ ആരോപിക്കുന്നു.
പഞ്ചായത്ത് അധികൃതർ സ്ഥലം സന്ദർശിച്ചു. പോലീസിലും പഞ്ചായത്തിലും പരാതിനൽകുമെന്ന് ജലനിധി ഭാരവാഹികൾ അറിയിച്ചു.