കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പ് തൊട്ടടുത്തെത്തി നില്‍ക്കേ, കേരള കോണ്‍ഗ്രസിനെ യുഡിഎഫിലേക്ക് എത്തിക്കാന്‍ നീക്കം ശക്തമാകുന്നു. കേരള കോണ്‍ഗ്രസ് (എം) ചെയര്മാന് ജോസ് കെ മാണിയെ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാഗാന്ധി വിളിച്ച് യുഡിഎഫില്‍ ചേരാന്‍ ക്ഷണിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. സോണിയയും ജോസും തമ്മിലുള്ള ഫോണ്‍ സംഭാഷണത്തില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ചയായി.

എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് ഈ നീക്കങ്ങള്‍ക്ക് പിന്നിലെന്നാണ് റിപ്പോർട്ടുകൾ. സോണിയാഗാന്ധിയുമായുള്ള ടെലഫോണ്‍ സംഭാഷണം ജോസ് കെ മാണിയുമായി അടുത്ത വൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
എന്നാല്‍ വിഷയത്തില്‍ ജോസ് ഇതുവരെ അഭിപ്രായം പറഞ്ഞിട്ടില്ല. കേരള കോണ്‍ഗ്രസിനെ മുന്നണിയിലെത്തിക്കാന്‍ കത്തോലിക്കാ സഭയുടെ പിന്തുണയോടെ കോണ്‍ഗ്രസിന്റെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങളാണ് തന്ത്രപരമായ നീക്കം നടത്തുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി യുഡിഎഫിനെ ശക്തിപ്പെടുത്തുക എന്നതു ലക്ഷ്യമിട്ടാണ് നീക്കം. യുഡിഎഫിലെ രണ്ടാമത്തെ വലിയ ഘടകമായ ഇന്ത്യന്‍ യൂണിയന് മുസ്ലീം ലീഗും ഈ നീക്കത്തിന് പച്ചക്കൊടി കാണിച്ചിട്ടുണ്ട്. മുന്നണി മാറ്റത്തിൽ ജോസ് കെ മാണിക്ക് അനുകൂല സമീപനമാണ് ഉള്ളതെന്നാണ് സൂചന.

കഴിഞ്ഞ എല്‍ഡിഎഫ് യോഗത്തില്‍ ജോസ് കെ മാണി പങ്കെടുത്തിരുന്നില്ല. തിങ്കളാഴ്ച തിരുവനന്തപുരത്ത് നടന്ന കേന്ദ്രത്തിനെതിരായ ഇടതുമുന്നണിയുടെ സത്യഗ്രഹ സമരത്തില്‍ നിന്നും ജോസ് കെ മാണി വിട്ടുനിന്നത് കേരള കോണ്‍ഗ്രസിന്റെ മുന്നണി മാറ്റ അഭ്യൂഹങ്ങള്‍ക്ക് ശക്തി പകര്‍ന്നു. എല്‍ഡിഎഫിന്റെ ‘കേരള യാത്ര’യില്‍ ജോസ് പങ്കെടുക്കുമോയെന്ന ചോദ്യവും നിലനില്‍ക്കുന്നുണ്ട്.
