പത്തനംതിട്ട: ശബരിമല തീർത്ഥാടകരുടെയും പൊതുജനങ്ങളുടെയും സൗകര്യാർത്ഥവും വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കുമായി മകരവിളക്ക് ദിവസമായ ജനുവരി 14 ന് പത്തനംതിട്ട ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ജില്ലാ കളക്ടർ എസ് പ്രേംകൃഷ്ണൻ അവധി പ്രഖ്യാപിച്ചു.

മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും മകരവിളക്കുമായി ബന്ധപ്പെട്ട് ചുമതലയുള്ള ഉദ്യോഗസ്ഥർക്കും അവധി ബാധകമല്ല.
ശബരിമല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് സ്പെഷ്യലിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ള അന്‍പതോളം ഡോക്ടര്‍മാരുടെയും അനുബന്ധ സ്റ്റാഫുകളുടെയും സേവനം ഒരുക്കിയിട്ടുണ്ട്. സന്നിധാനം, പമ്പ, നീലിമല, അപ്പാച്ചിമേട്, ചരല്‍മേട്, നിലയ്ക്കല്‍ ആശുപത്രികളിലായാണ് ഇവരെ വിന്യസിച്ചിരിക്കുന്നത്. അടിയന്തര ഘട്ടത്തില്‍ സേവനം ഉറപ്പാക്കുന്നതിനായി ഡോക്ടര്‍മാരുടെ റിസര്‍വ് ലിസ്റ്റും തയ്യാറാക്കിയിട്ടുണ്ട്. എല്ലാ ആശുപത്രികളിലും മരുന്നുകളുടെ ലഭ്യത ഉറപ്പു വരുത്തിയിട്ടുണ്ട്.

സാധാരണ മരുന്നുകള്‍ക്ക് പുറമെ ഹൃദയാഘാതത്തിന് ത്രോപോലിസിസ് ചെയ്യുന്ന മരുന്ന്, പാമ്പിന് വിഷത്തിനുള്ള ആന്റി സ്നേക്ക് വെനം, പേവിഷബാധയ്ക്കുള്ള വാക്സിന്, ഇമ്മ്യൂണോഗ്ലോബുലിന്‍ മുതലായവയും ആശുപത്രികളില്‍ ലഭ്യമാണ്.

മകരവിളക്ക് വ്യൂ പോയിന്റുകളില്‍ ആംബുലന്‍സും മെഡിക്കല്‍ സംഘവും സേവനത്തിനുണ്ടാകും. അടിയന്തര സര്‍വീസിനായി നിലവിലുള്ള 27 ആംബുലന്‍സുകള്‍ക്ക് പുറമേ 19 അധിക ആംബുലന്‍സുകള്‍ ഉള്‍പ്പെടെ 46 ആംബുലന്‍സുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഇതില്‍ 14 ആംബുലന്‍സുകള്‍ വിവിധ വ്യു പോയിന്റുകളിലും 5 ആംബുലന്‍സുകള്‍ പമ്പയിലും നിലയ്ക്കലുമായി സേവനത്തിനുണ്ടാകും.
