
തൃശൂർ: എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് സംരക്ഷിക്കുന്നെന്ന് ആരോപിച്ച് തൃശൂരിൽ കെഎസ്യു നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസിന്റെ ലാത്തിച്ചാർജിലും ജലപീരങ്കി പ്രയോഗത്തിലും നിരവധി കെഎസ്യു പ്രവർത്തകർക്ക് പരിക്കേറ്റു. പ്രവർത്തകർ പിരിഞ്ഞു പോകുന്നതിനിടെ പൊലീസ് വീണ്ടും ലാത്തി വീശിയതാണ് സംഘർഷത്തിനിടയാക്കിയത്.

മുൻ എം.പി ടി.എൻ പ്രതാപൻ അടക്കമുള്ളവർ എത്തി കെഎസ്യു പ്രവർത്തകരെ തിരിച്ചയക്കുന്നതിനിടയിലായിരുന്നു ലാത്തിച്ചാർജ്. ഇതിൽ പ്രകോപിതനായ പ്രതാപൻ പൊലീസ് ഉദ്യോഗസ്ഥരുമായി തട്ടിക്കയറി. തുടർന്ന് ഉന്തുംതള്ളുമുണ്ടായി.
സംഘർഷത്തിൽ കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർക്ക് ഉൾപ്പെടെ പരുക്കേറ്റു. കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവവുമായി ബന്ധപ്പെട്ട അക്രമങ്ങളിൽ എസ്എഫ്ഐ പ്രവർത്തകരെ പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു മാർച്ച്.