കൊച്ചി: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗയാത്രയിലെ ഗാനം പാടിയതുമായി ബന്ധപ്പെട്ട് ഉയർന്ന തെറ്റായ പ്രചാരണത്തിൽ വിശദീകരണവുമായി ഗായകൻ അതുൽ നറുകര. പാട്ട് പാടുക എന്നത് തന്റെ പ്രൊഫഷനാണെന്നും പ്രൊഫഷണൽ കമ്മിറ്റ്മെന്റ് എന്ന നിലയിലാണ് പാട്ട് പാടിയതെന്നുമാണ് അതുൽ നറുകര പറഞ്ഞത്. അതിനെ പൊളിറ്റിക്കൽ കമ്മിറ്റ്മെന്റായി ചിത്രീകരിക്കേണ്ടന്നും അതുൽ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു.


ജാഥയുടെ പ്രചരണ ഗാനം പാടണമെന്ന് ആവശ്യപ്പെട്ട് വിളിച്ചപ്പോൾ തന്നെ തന്റെ രാഷ്ട്രീയനിലപാട് ജാഥയിൽ ഉയർത്തുന്ന രാഷ്ട്രീയത്തിന് വിരുദ്ധമാണെന്ന് പറയുകയും അതിൽ പ്രയാസമില്ല എന്ന് അവർ മറുപടി നൽകുകയും ചെയ്തതാണ്.
എന്നാൽ തന്റെ രാഷ്ട്രീയ നിലപാടിൽ ഉണ്ടായ മാറ്റത്തിന്റെ ഭാഗമായാണ് ഈ ഗാനം ആലപിച്ചത് എന്ന രീതിയിൽ ചില കേന്ദ്രങ്ങളിൽ നിന്ന് പ്രചരണങ്ങളുണ്ടായി. അത്തരം പ്രചരണങ്ങൾ അപലപനീയമാണെന്ന് അതുൽ നറുകര വ്യക്തമാക്കി.




സ്വന്തം രാഷ്ട്രീയ നിലപാടുകളിൽ തനിക്ക് യാതൊരുവിധ ക്ലാരിറ്റിക്കുറവുമില്ല. ഒന്നുമല്ലാതിരുന്ന കാലത്ത് തനിക്ക് വേദി തന്നതും പ്രോത്സാഹിപ്പിച്ചതും ആരാണെന്ന നല്ല ബോധ്യം തനിക്കുണ്ട്. വന്ന വഴി മറക്കുന്ന ശീലവുമില്ല. കേരളത്തിന്റെ സെക്കുലർ ഫാബ്രിക്കിന് പോറലേൽപ്പിക്കുന്ന ഒരു നിലപാടിനോടും രാഷ്ട്രീയമായി യോജിപ്പുമില്ല. അതുകൊണ്ട് തന്നെ പ്രൊഫഷണൽ കമ്മിറ്റ്മെന്റിന്റെ ഭാഗമായി പാടിയ ഒരു പാട്ടിനെ പൊളിറ്റിക്കൽ കമ്മിറ്റ്മെന്റായി ചിത്രീകരിക്കേണ്ടതില്ലെന്നും അതുൽ നറുകര വ്യക്തമാക്കി.

