കൊച്ചി: എറണാകുളം പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിൽ ശിരോവസ്ത്രം ധരിച്ചതിന്റെ പേരിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ ക്ലാസിൽ കയറ്റാതെ പുറത്തുനിർത്തിയ സംഭവത്തിൽ നിലപാട് വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. വിഷയത്തിൽ സ്കൂൾ തലത്തിൽ സമവായം ഉണ്ടായിട്ടുണ്ടെങ്കിൽ അത് നല്ലതാണെന്നും പ്രശ്നം അങ്ങനെ തീരുമെങ്കിൽ അവിടെ വച്ച് അവസാനിപ്പിക്കാമെന്നും മന്ത്രി പറഞ്ഞു.

ഭാവിയിൽ ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകരുതെന്നും മന്ത്രി വ്യക്തമാക്കി. ജനപ്രതിനിധികളുടെയും പൊതുപ്രവർത്തകരുടെയും മധ്യസ്ഥതയിൽ പ്രശ്നം ഒത്തുതീർപ്പാക്കിയതായി അറിഞ്ഞു. അങ്ങനെ പ്രശ്നം തീരുമെങ്കിൽ തീരട്ടെ. വിദ്യാർത്ഥിനിയുടെ രക്ഷിതാവ്, ശിരോവസ്ത്രം ഇല്ലാതെ കുട്ടിയെ സ്കൂളിൽ അയക്കാമെന്ന് സമ്മതിച്ചു എന്നാണ് മനസ്സിലാക്കുന്നത്. അതുകൊണ്ടുതന്നെ പ്രശ്നം അവസാനിച്ചുവെന്ന് മന്ത്രി പറഞ്ഞു.
‘എന്തിന്റെ പേരിലായാലും ഒരു കുട്ടിയുടെ പഠനത്തിനുള്ള അവകാശം നിഷേധിക്കാൻ ആർക്കും അവകാശമില്ല. അതുകൊണ്ടാണ് സർക്കാർ ഈ കാര്യത്തിൽ ഇടപെട്ടത്. ലഭിച്ച പരാതിയിൽ അന്വേഷണം നടത്തി. റിപ്പോർട്ട് കിട്ടിയിട്ടുണ്ട്. നിയമാനുസരണം സ്കൂൾ റിപ്പോർട്ടിനുള്ള മറുപടി തരേണ്ടതുണ്ട്. മറുപടി ലഭിച്ചാലും പ്രശ്നം കൂടുതൽ വഷളാക്കേണ്ടതില്ലെന്ന്’ മന്ത്രി പറഞ്ഞു. പ്രശ്നം ഇവിടെവച്ച് അവസാനിപ്പിക്കുന്നുവെന്നും വിദ്യാഭ്യാസ മന്ത്രി കൂട്ടിച്ചേർത്തു.

‘ഭരണഘടനയും കോടതി വിധികളും ദേശിയ-സംസ്ഥാന വിദ്യാഭ്യാസ നിയമവും അനുസരിച്ചും തുടർന്നും സ്കൂൾ പ്രവൃത്തിക്കേണ്ടതാണ്. കേരളത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ശാന്തമായ അന്തരീക്ഷത്തിൽ നടക്കണം. അവിടെ ജാതിയുടെയോ മതത്തിന്റെയോ വസ്ത്രത്തിന്റെയോ ഭക്ഷണത്തിന്റെയോ കാര്യത്തിൽ യാതൊരു സംഘർഷവും ഉണ്ടാകാൻ പാടില്ല. ഇടതുപക്ഷ സർക്കാരിന്റെ നയം അതുതന്നെയാണ്. 2016 മുതൽ സർക്കാർ സ്വീകരിച്ചുപോരുന്ന നയവും അതുതന്നെയാണെന്ന്,’ മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

