രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്റ്റിനുള്ള വിലക്ക് തുടരും. ആദ്യത്തെ ലൈംഗിക പീഡനക്കേസിൽ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് വ്യാഴ്ചത്തേക്ക് മാറ്റി. ഹർജി പരിഗണിക്കുന്നത് വരെ അറസ്റ്റിനുള്ള വിലക്ക് തുടരുമെന്ന് കോടതി വ്യക്തമാക്കി. വ്യാഴാഴ്ച ഹർജിയിൽ കോടതി വിശദമായി വാദം കേൾക്കും. സർക്കാരിന് വേണ്ടി സംസ്ഥാന പൊലീസ് മേധാവി നേരിട്ട് ഹാജരാകും.

അഡ്വക്കറ്റ് എസ് രാജീവാണ് രാഹുലിന്റെ അഭിഭാഷകൻ. കേസ് കെട്ടിച്ചമച്ചതും രാഷ്ട്രീയ പ്രേരിതവുമെന്നാണ് രാഹുലിന്റെ വാദം. പരാതിയിൽ കഴമ്പുണ്ടെന്നും രാഹുലിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് സർക്കാർ കോടതിയെ അറിയിച്ചിരിക്കുന്നത്.
അതേസമയം രണ്ടാമത്തെ ലൈംഗിക പീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നുള്ള സർക്കാർ അപ്പീലിൽ, രാഹുലിന് ഹൈക്കോടതിയുടെ നോട്ടീസ് അയച്ചു. അപ്പീൽ ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കും. രാഹുൽ ഇന്ന് അടൂരിൽ നിന്ന് പാലക്കാട്ടേയ്ക്ക് പോയേക്കും.

അതേസമയം രണ്ടാമത്തെ പീഡന കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ ഇന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായേക്കില്ല. ഹാജരാകണമെന്നറിയിച്ച് ഒരറിയിപ്പും വിവരവും കിട്ടിയിട്ടില്ലെന്ന് രാഹുൽ വ്യക്തമാക്കി. തിരുവനന്തപുരം ജില്ലാ കോടതിയിൽ നിന്നുള്ള മുൻകൂർജാമ്യ വ്യവസ്ഥയിൽ 15 ന് ഹാജരാകണമെന്ന് അറിയിച്ചിരുന്നു. അന്വേഷണ സംഘം ആവശ്യപ്പെട്ടാൽ ഹാജരാകുമെന്നും രാഹുൽ അറിയിച്ചിട്ടുണ്ട്.

