തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ ഭരണ വിരുദ്ധ വികാരമില്ലന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് വിലയിരുത്തൽ. സർക്കാരിനോടുള്ള എതിർപ്പല്ല, മറ്റു ഘടകങ്ങളാണ് ഫലത്തെ സ്വാധീനിച്ചത്. എതിർപ്പുകളെ മറികടന്ന് നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചു വരാനാകുമെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റ് വിലയിരുത്തൽ.

ഭരണവിരുദ്ധ വികാരവും ശബരിമല സ്വർണ്ണ കൊള്ളയും ഉൾപ്പെടെ തിരിച്ചടി ആയിട്ടുണ്ട് എന്നതാണ് നേതാക്കൾക്കിടയിലെ വികാരം. ജില്ലകൾ തിരിച്ചുള്ള കണക്കുകളാണ് സിപിഐഎം , സിപിഐ നേതൃയോഗങ്ങൾ വിലയിരുത്തുന്നത്.
സ്ഥാനാർത്ഥിനിർണയം തിരുവനന്തപുരം, കൊല്ലം കോർപ്പറേഷനുകളിലും ചില ജില്ലാ പഞ്ചായത്തുകളിലും പാളിയെന്ന് സിപിഐഎമ്മിനുള്ളിൽ അഭിപ്രായമുണ്ട്. സാമുദായിക സമവാക്യങ്ങൾ പാലിക്കാതെയാണ് പലയിടത്തും സ്ഥാനാർത്ഥികളെ നിശ്ചയിച്ചതെന്നും സിപിഐക്കുള്ളിലും വിമർശനമുണ്ട്.

തിരഞ്ഞെടുപ്പ് പരാജയം വിലയിരുത്താനുള്ള ഇടതു പാർട്ടികളുടെ നേതൃയോഗങ്ങൾ തുടരുകയാണ്. പത്തു മണിയോടെ ആരംഭിച്ച സിപിഐഎമ്മിന്റെയും സിപിഐയുടെയും സെക്രട്ടറിയേറ്റ് യോഗങ്ങളാണ് തിരുവനന്തപുരത്ത് പുരോഗമിക്കുന്നത്.

