
style=”float:left;width:100%;”>ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്നുളളവർ മാറ്റുരച്ച അബുദാബിയിൽ നടന്ന സ്പേസസ് ഓഫ് ലൈറ്റ് ഫോട്ടോഗ്രാഫി മത്സരത്തിലെ വിജയിയാണ് തൃശൂരുകാരനായ അൻവർ സാദത്ത് ടി എ. ലോകമെമ്പാടുമുള്ള സംസ്കാരങ്ങളിലും സമൂഹത്തിലും ആഴത്തിൽ പ്രതിഫലിക്കാൻ കഴിയുന്ന സാർവ്വത്രിക ഭാഷയാണ് ഫോട്ടോഗ്രാഫി.

ഈ സന്ദേശം നൽകിയാണ് അബുദാബി ഷെയ്ഖ് സായിദ് ഗ്രാൻഡ് മോസ്ക് സെന്ററിന്റെ ആഭിമുഖ്യത്തിൽ സ്പേസസ് ഓഫ് ലൈറ്റ് ഫോട്ടോഗ്രാഫി മത്സരം നടത്തുന്നത്. ഫോട്ടോഗ്രാഫി പഠിക്കാതെ തന്നെ ലോകത്തിന് മുന്നിൽ കഴിവ് തെളിയിച്ച ഈ 30കാരൻ, ഒരു ഫോട്ടോ കൊണ്ട് സ്വന്തമാക്കിയത് 1,00,000 ദിർഹമാണ് (ഏകദേശം 23 ലക്ഷം ഇന്ത്യൻ രൂപ). പ്രവാസിയായ അബ്ദുൽ ജബ്ബാറിന്റെയും സെറിനയുടെയും മകനാണ് അൻവർ.
സ്പേസസ് ഓഫ് ലൈറ്റ് ഫോട്ടോഗ്രാഫി എന്ന മത്സരത്തിലെ പ്രധാന വിഭാഗമായ മോസ്ക്സ് ആന്റ് മസ്ജിദിലെ ഒന്നാം സമ്മാനമാണ് അൻവർ സ്വന്തമാക്കിയത്. അതും നമ്മുടെ സ്വന്തം താജ്മഹലിന്റെ ചിത്രം പകർത്തി. യുഎഇ ആരോഗ്യ പ്രതിരോധമന്ത്രിയും ഷെയ്ഖ് സായിദ് ഗ്രാന്‍ഡ് മോസ്ക് സെന്റർ ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാനുമായ അബ്ദുള്‍റഹ്മാന്‍ ബിന്‍ മുഹമ്മദ് അല്‍ ഒവൈസിയിൽ നിന്നാണ് അൻവർ പുരസ്കാരം ഏറ്റുവാങ്ങിയത്.
60 രാജ്യങ്ങളില്‍ നിന്നായി 2000 പേരുടെ 3070 ഓളം ചിത്രങ്ങള്‍ മത്സരത്തില്‍ മാറ്റുരച്ചു. ഇതിൽ യുഎഇ, ഈജിപ്ത്, പലസ്തീൻ, സുഡാന്, സ്ലോവേനിയ, മോള്‍ഡോവ, കെനിയ, ഫിലിപ്പീന്‍സ്, ഇന്ത്യ എന്നീ രാജ്യങ്ങളില്‍ നിന്നുളളവരാണ് അവസാന റൗണ്ടിലെത്തിയത്. ഇതിൽ നിന്നാണ് അന്‍വർ സാദത്ത് ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. രണ്ടാം സ്ഥാനം ഈജിപ്തിലെ വേൽ അൻസിനായിരുന്നു.