
കോട്ടയം ∙ വിജയം നേടുന്ന ചുണ്ടന്റെ നായകനാകണം, താഴത്തങ്ങാടിയിലെ ആറ്റിൽ തുഴയെറിയുന്നവർക്ക് ഈ ഒരു ലക്ഷ്യമേ ഉള്ളൂ. ഇന്നു 2നു നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിനു ശേഷം താഴത്തങ്ങാടിയിലെ ഓളപ്പരപ്പിലൂടെ ചീറിയെത്തുന്ന വള്ളങ്ങൾക്കായി കരകളും ക്ലബ്ബുകളും കാത്തിരിക്കും. പിന്നെ ആർപ്പുവിളികൾ. 9 ചുണ്ടൻ വള്ളങ്ങളാണ്മത്സരിക്കുന്നത്. ഓളപ്പരപ്പിലെ ഇതിഹാസമായ കാരിച്ചാലാണ് പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ തുഴവേഗത്തിന് കൂട്ട്. നെഹ്റു ട്രോഫിയിൽ വീരഗാഥകൾ രചിച്ച യുബിസി കൈനകരി കന്നി സിബിഎല്ലിൽ നീരണിയുന്ന തലവടി ചുണ്ടനിലാണ് മാറ്റുരയ്ക്കുന്നത്. മേൽപാടം ചുണ്ടനിൽ കുമരകം ബോട്ട് ക്ലബ് എത്തുമ്പോൾ ചങ്ങനാശേരി ബോട്ട് ക്ലബ് ആയാപറമ്പ് വലിയ ദിവാൻജിയിൽ തുഴഞ്ഞെത്തും.

വില്ലേജ് ബോട്ട് ക്ലബ് കൈനകരി വീയപുരം ചുണ്ടനിലാണ് പയറ്റുന്നത്. മൈക്രോ സെക്കൻറുകളുടെ വ്യത്യാസത്തിലാണ് വിബിസിയ്ക്ക് ഇക്കുറി നെഹ്റു ട്രോഫി നഷ്ടമായത്. പള്ളാത്തുരുത്തിയുടെ കരുത്തിൽ കഴിഞ്ഞ തവണ സിബിഎൽ കിരീടമണിഞ്ഞ ചുണ്ടനാണ് വീയപുരം. ആദ്യ സിബിഎൽ ജേതാവായ നടുഭാഗം ചുണ്ടനിൽ ഇക്കുറി കുമരകം ടൗൺ ബോട്ട് ക്ലബ്ബാണ് എത്തുന്നത്. സ്വന്തം ചുണ്ടനുമായി നിരണം ബോട്ട് ക്ലബ്ബും നെട്ടയത്തിലിറങ്ങും. ആലപ്പുഴ ടൗൺ ബോട്ട് ക്ലബ് പായിപ്പാടിലും പുന്നമട ബോട്ട് ക്ലബ് ചമ്പക്കുളത്തിലും തുഴയെറിയും.
സമ്മാനങ്ങളുടെ കുത്തൊഴുക്കാണ് ചാംപ്യൻസ് ബോട്ട് ലീഗിന്റെ (സിബിഎൽ) പ്രത്യേകത. ഓരോ ലീഗ് മത്സരങ്ങളിലും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തുന്ന ടീമിന് യഥാക്രമം 5, 3, 1 ലക്ഷം രൂപ വീതം ലഭിക്കും. സിബിഎല്ലിന്റെ 6 ലീഗ് മത്സരങ്ങളുടെയും പോയിന്റുകളുടെ അടിസ്ഥാനത്തിൽ ഒന്നാം സ്ഥാനത്തുള്ള ടീമിന് 25 ലക്ഷവും രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളവർക്ക് യഥാക്രമം 15, 10 ലക്ഷം രൂപ വീതവും ലഭിക്കും. ഇതിനു പുറമേ മത്സരങ്ങളിൽ പങ്കെടുക്കുന്ന എല്ലാ ടീമുകൾക്കും ഓരോ മത്സരത്തിനും മൂന്ന് ലക്ഷം രൂപ വീതവും ലഭിക്കും. ചുണ്ടൻവള്ളം ഉടമകൾക്ക് ഓരോ മത്സരത്തിനും ഒരു ലക്ഷം രൂപ വീതം ബോണസും നൽകും. മന്ത്രി പി.എ. മുഹമ്മദ് റിയാസ് സിബിഎൽ മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കും.