ഗാന്ധിജിയുടെ പേര് വെട്ടിമാറ്റിയത് ഗോഡ്സെയിസം നടപ്പാക്കുന്ന മോദിസർക്കാരിന്റെ നയത്തിന്റെ ഭാഗമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് വി.എം.സുധീരൻ. ഗ്രാമങ്ങളെയും ഗ്രാമീണ ജനതയെയും ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ മന്മോഹന് സിംഗ് സര്‍ക്കാര്‍ ആവിഷ്കരിച്ച് വിജയകരമായി ഇപ്പോഴും നടപ്പിലാക്കിവരുന്ന പദ്ധതിയാണ് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി.

അതിൽ നിന്ന് മഹാത്മാ ഗാന്ധിയുടെ പേര് വെട്ടിമാറ്റിയും പ്രസ്തുത പദ്ധതിയുടെ ലക്ഷ്യത്തെത്തന്നെ പരാജയപ്പെടുത്തുന്ന നിലയില്‍ ഘടനാപരമായ മാറ്റം നിര്‍ദ്ദേശിക്കപ്പെടുകയും ചെയ്ത് ‘വികസിത് ഭാരത് ഗാരിന്റി ഫോര്‍ റോസ്ഗാര്‍ ആന്റ് അജീവിക വിഷന്‍-ഗ്രാമീണ്‍’ എന്ന പേരില്‍ പുതിയ ബില്‍ അവതരിപ്പിക്കാനുള്ള മോദി സര്‍ക്കാരിന്റെ നീക്കം അങ്ങേയറ്റം അപലപനീയവും പ്രതിഷേധാര്‍ഹവുമാണ്.
രാജ്യവ്യാപകമായി അംഗീകരിക്കപ്പെടുകയും വന്‍ സ്വീകാര്യതയോടെ നടപ്പാക്കി വരുകയും ചെയ്യുന്ന നിലവിലുള്ള പദ്ധതി അട്ടിമറിക്കുന്ന നിര്‍ദ്ദിഷ്ട ബില്‍ അവതരിപ്പിക്കാനുള്ള നീക്കത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്തിരിഞ്ഞേ മതിയാകൂവെന്നും വി എം സുധീരൻ ആവശ്യപ്പെട്ടു.

ഗോഡ്സെയിസം നടപ്പാക്കലാണ് മോദിസര്‍ക്കാരിന്റെ നയമെന്ന ആവര്‍ത്തിച്ചുള്ള പ്രഖ്യാപനമാണ് ഇതിലൂടെ വ്യക്തമാകുന്നത്. മോദി സര്‍ക്കാര്‍ എത്ര ശ്രമിച്ചാലും ജന മനസ്സില്‍ നിന്നും ഗാന്ധിജിയെ ഇല്ലാതാക്കാന്‍ ആവില്ല. തമസ്കരിക്കാന്‍ ശ്രമിക്കുന്തോറും ഗാന്ധിജിയുടെയും ഗാന്ധിസത്തിന്റെയും പ്രാധാന്യവും പ്രസക്തിയും ലോകത്തെമ്പാടും വര്‍ദ്ധിച്ചുകൊണ്ടേയിരിക്കും. ആ യാഥാര്‍ത്ഥ്യം തിരിച്ചറിയാതെ പോകുന്നത് പ്രധാന മന്ത്രി നരേന്ദ്രമോദിയും കൂട്ടരും മൂഢസ്വര്‍ഗ്ഗത്തില്‍ അഭിരമിക്കുന്നതുകൊണ്ട് തന്നെയാണെന്നും വി എം സുധീരൻ വിമർശിച്ചു.

