
കൊച്ചി: സ്ഥിരം വെള്ളക്കെട്ടുണ്ടാകുന്ന സ്ഥലത്ത് തന്നെ എറണാകുളത്തെ കെഎസ്ആർടിസിയുടെ പുതിയ ബസ് സ്റ്റാൻഡ് നിർമിക്കുന്നതിൽ വിമർശനവുമായി ദുരന്ത നിവാരണ വിദഗ്ധൻ മുരളി തുമ്മാരുകുടി. അടുത്ത 50 കൊല്ലം മുൻനിർത്തി ചിന്തിക്കുമ്പോൾ ഈ ബസ്സ്റ്റാൻഡ് ഇരിക്കുന്ന പ്രദേശം ഉൾപ്പടെയുള്ള സ്ഥലങ്ങളിൽ നടത്തുന്ന നിക്ഷേപങ്ങൾ ധനനഷ്ടം ആണെന്നു മാത്രമല്ല, സമൂഹത്തിന് തെറ്റായ സന്ദേശം കൂടിയാണ് നൽകുന്നതെന്നാണ് വിമർശനം.

ബസ് സ്റ്റാൻഡ് അവിടെ നിന്നും മാറ്റി കെട്ടിടം നിൽക്കുന്നിടം പൊളിച്ച് ആ പ്രദേശം ഒരു തടാകമാക്കി എറണാകുളത്തെ വെള്ളക്കെട്ട് കുറയ്ക്കാനുള്ള സ്പോഞ്ച് ആക്കണം എന്നാണ് തന്റെ അഭിപ്രായമെന്നും മുരളി തുമ്മാരുകുടി കുറിച്ചു. താൻ ഈ പറയുന്നത് നടക്കും എന്നുകരുതി പറയുന്നതല്ലെന്നും പറയേണ്ട സമയത്ത് പറഞ്ഞില്ല എന്ന കുറ്റബോധം ഒഴിവാക്കാൻ വേണ്ടി പറയുന്നതാണെന്നും അദ്ദേഹം കുറിച്ചു. കൊച്ചിയുൾപ്പെടെ കേരളത്തിൽ എവിടെയും ഇനി നടത്തുന്ന പദ്ധതികൾ കാലാവസ്ഥ വ്യതിയാനത്തിന്റെ ലെൻസിലൂടെയും കൂടി പഠിക്കേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.