മൂന്നാർ ജനവാസ മേഖലയില്‍ സജീവ സാന്നിധ്യമായ കൊമ്പൻ പടയപ്പ എന്നു വിളിക്കുന്ന ആന മദപ്പാടില്‍. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് അറിയിച്ചു. പൊതുവേ ശാന്തനായ പടയപ്പ മദപ്പാട് കാലത്താണ് അക്രമാസക്തനാകുന്നത്. മൂന്നാര്‍ മേഖലയില്‍ സ്ഥിര സാന്നിധ്യമായ കാട്ടുകൊമ്പന് പടയപ്പ മദപ്പാടിലെന്നാണ് വനംവകുപ്പ് നല്കുന്ന വിവരം. മൂന്നാറിന് സമീപം ഗൂഡാര്‍വിള എസ്റ്റേറ്റ് നെറ്റിക്കുടി ഡിവിഷനിലാണ് മദപ്പാടില്‍ പടയപ്പയെ കണ്ടെത്തിയത്.

ഒരാഴ്ച്ചയായി വിനോദ സഞ്ചാര കേന്ദ്രമായ മാട്ടുപ്പെട്ടിയില്‍ കറങ്ങി നടക്കുകയായിരുന്നു പടയപ്പ. മൂന്ന് ദിവസം മുമ്പാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വനത്തിനുള്ളില്‍ പടയപ്പയെ കണ്ടത്.
തുടര്‍ന്ന് ആര് ആര് റ്റിയുടെ രണ്ട് ടീമും വെറ്റനറി ഡോക്ടറും പടയപ്പയെ നിരീക്ഷിച്ച് വരികയാണ്. പടയപ്പ മദപ്പാടിലായ സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് അറിയിച്ചു.

പൊതുവേ ശാന്തനായ പടയപ്പ മദപ്പാട് കാലത്താണ് അക്രമാസക്തനാകുന്നത്. പൊതുജനങ്ങളും വാഹനങ്ങളും ആനയില്‍ നിന്ന് അകലം പാലിക്കണം. ആനയുടെ അടുത്തേക്ക് പോകാനോ ചിത്രങ്ങള്‍ പകര്‍ത്താനോ പാടില്ല. സഞ്ചാരികള്‍ ആനയെ കണ്ടാല്‍ വാഹനങ്ങളില്‍ ഉച്ചത്തില്‍ പാട്ടുവെച്ചും ഹോണ്‍ മുഴക്കിയും പ്രകോപിപ്പിക്കരുതെന്നും ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മൂന്നാര്‍ റെയിഞ്ച് ഓഫിസര്‍ എസ്. ബിജു അറിയിച്ചു.

