തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ തനത് ഫണ്ടില്‍നിന്ന് 200 കോടി രൂപ സംസ്ഥാന ട്രഷറിയിലേക്ക് മാറ്റാനുള്ള സര്‍ക്കാര്‍ നീക്കം വിവാദത്തില്‍. നഗരസഭയുടെ കൈവശമുള്ള ഈ തുക അടിയന്തരമായി പിന്‍വലിച്ച് ട്രഷറിയില്‍ നിക്ഷേപിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവിനെതിരെ ബിജെപി ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. തുക കൈമാറുന്നതിനുള്ള നടപടികള്‍ ഉദ്യോഗസ്ഥതലത്തില്‍ ആരംഭിച്ചതോടെയാണ് ബിജെപി നേതൃത്വം ഇതിനെതിരെ രംഗത്തുവന്നത്.

നവംബര്‍ 18 നാണ് ധനകാര്യ അഡീഷണല്‍ ചീഫ് സെക്രട്ടറി നഗരസഭ സെക്രട്ടറിക്ക് ഇതുസംബന്ധിച്ച് കത്ത് നല്‍കിയത്. കുറഞ്ഞത് ആറ് മാസത്തേക്കെങ്കിലും നിക്ഷേപിക്കണമെന്നും നവംബര്‍ 24 നുള്ളില്‍ തീരുമാനം എടുക്കണമെന്നുമായിരുന്നു നിര്‍ദേശം.
തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം സര്‍ക്കാര്‍ ഫണ്ട് മാറ്റാൻ നീക്കം നടത്തുന്നത് നഗരസഭ പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കാന്‍ വേണ്ടിയാണെന്ന് ബിജെപി പ്രതികരിച്ചു. ഫണ്ട് മാറ്റാനുള്ള ശ്രമത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകണമെന്നും ബിജെപി നേതൃത്വം ആവശ്യപ്പെട്ടു.

കോര്‍പ്പറേഷന്റെ തനത് ഫണ്ടില്‍ നിന്ന് 200 കോടി അടിയന്തിരമായി ട്രഷറിയിലേക്ക് മാറ്റാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത് പുതിയ ഭരണ സമിതിയെ പ്രതിസന്ധിയിലാക്കാനുള്ള ഗൂഡശ്രമങ്ങളുടെ ഭാഗമാണെന്ന് ബിജെപി സിറ്റി ജില്ല അധ്യക്ഷന്‍ കരമന ജയന് പറഞ്ഞു. പഴയ ഭരണസമിതിയുടെ കാലാവധി നവംബര്‍ 11 ന് അവസാനിക്കുകയും, പുതിയ ഭരണ സമിതി നിലവില്‍ വരാതിരിക്കുകയും ചെയ്യുന്ന അവസരത്തിലാണ് അഡീഷണല്‍ ചീഫ് സെക്രട്ടറി നഗരസഭാ സെക്രട്ടറിക്ക് മാത്രമായി കത്ത് കൊടുത്ത് നടത്തുന്ന ഈ നീക്കമെന്നും കരമന ജയന് പറഞ്ഞു.

പുതിയ ഭരണസമിതി വരുന്ന സമയത്ത് പഴയ ഉത്തരവിന്റെ പേരും പറഞ്ഞു നഗരസഭയുടെ തനത് ഫണ്ട് മാറ്റുന്നത് നഗരസഭയുടെ പ്രവര്‍ത്തനം അട്ടിമറിക്കാനുള്ള ശ്രമം ആയിട്ട് മാത്രമേ കാണാന്‍ സാധിക്കൂകയുള്ളുവെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. എസ് സുരേഷ് പറഞ്ഞു. ഈ ശ്രമത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണം. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കോര്പ്പറേഷന് സെക്രട്ടറിയുടെ നടപടി തെരഞ്ഞെടുപ്പ് കമ്മീഷന് തടയണമെന്നും ബിജെപി ആവശ്യപ്പെടുന്നുവെന്ന് എസ് സുരേഷ് പ്രതികരിച്ചു.
