കൊച്ചി: എറണാകുളം നോർത്ത് സ്റ്റേഷനിൽ യുവതിക്ക് മർദനമേറ്റ സംഭവത്തിൽ പ്രതികരണവുമായി എസ്എച്ച്ഒ പ്രതാപചന്ദ്രൻ. ക്രിമിനൽ കേസുകളിലെ പ്രതിയാണ് യുവതിയുടെ ഭർത്താവെന്നും മോഷണ കേസിലെ പ്രതികളെ രക്ഷപ്പെടുത്താൻ ശ്രമിച്ചപ്പോഴാണ് കേസെടുത്തതെന്നും പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കൈക്കുഞ്ഞുങ്ങളുമായി സ്റ്റേഷനിലെത്തിയ യുവതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായും കൈക്കുഞ്ഞുങ്ങളെ ഇവര്‍ താഴെയെറിയാന്‍ ശ്രമിച്ചതായും സിഐ പറഞ്ഞു. യുവതി അതിക്രമം നടത്തിയതിന്റെ ദൃശ്യങ്ങള്‍ തെളിവായുണ്ടെന്നും സിഐ പ്രതാപചന്ദ്രന് മാധ്യമങ്ങളോട് പ്രതികരിച്ചു.

രണ്ട് കേസിലെ പ്രതിയായതിനാലാണ് യുവതിയുടെ ഭര്‍ത്താവ് ബെഞ്ചമിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പാഞ്ഞെത്തിയ യുവതി സ്റ്റേഷന്റെ വാതില്‍ ചവിട്ടിത്തുറന്ന് അകത്തുകയറുകയും കുഞ്ഞുങ്ങളെ എറിഞ്ഞുകൊല്ലാന്‍ ശ്രമിക്കുകയും ചെയ്യുകയായിരുന്നു.
കസ്റ്റഡിയിലെടുത്ത ഭര്‍ത്താവിനെ വിട്ടുകിട്ടിയില്ലെങ്കില്‍ കുഞ്ഞുങ്ങളെ കൊന്ന് താനും ചാകുമെന്ന് ഭീഷണിപ്പെടുത്തി. യാതൊരു പ്രകോപനവും ഇല്ലാതെ വനിതാ പൊലീസുകാരെ തള്ളിമാറ്റുകയും ചെയ്തു. അവരെ തടഞ്ഞില്ലായിരുന്നെങ്കില്‍ യുവതി പൊടിക്കുഞ്ഞുങ്ങളെ തറയില്‍ എറിയുമായിരുന്നു’- സിഐ പറഞ്ഞു.

ഇതു ചെറുക്കുന്നതിനിടെ തന്റെ നെഞ്ചിൽ തള്ളി, പിന്നാലെയുള്ള കാഴ്ചകളാണ് വിഡിയോയിലുള്ളതെന്നും ഉദ്യോഗസ്ഥൻ മാധ്യമങ്ങളോടു പറഞ്ഞു. വനിതാ പൊലീസിനെ ഉപയോഗിച്ച് സ്ഥലത്തുനിന്നും കുഞ്ഞുങ്ങളെ തങ്ങൾ രക്ഷിക്കുകയായിരുന്നു. കുഞ്ഞുങ്ങളുടെ ജീവൻവച്ചു വിലപേശാനാണ് യുവതി തുനിഞ്ഞതെന്നും എസ്എച്ച്ഒ പ്രതാപചന്ദ്രൻ ആരോപിച്ചു.

എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലെടുത്ത യുവാവിനെ തിരക്കി എത്തിയ ഭാര്യയ്ക്ക് നേരെയാണ് പൊലീസിന്റെ മര്‍ദനം ഉണ്ടായത്. 2024 ജൂണ്‍ 20നു നടന്ന മര്‍ദനത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. കൊച്ചി സ്വദേശി ഷൈമോള്‍ക്കാണ് പൊലീസിന്റെ അടിയേറ്റത്. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് ഈ സിസിടിവി ദൃശ്യങ്ങള്‍ പരാതിക്കാരിക്ക് പൊലീസ് കൈമാറിയത്.
സംഭവത്തില്‍ മുഖ്യമന്ത്രി അടിയന്തര റിപ്പോര്‍ട്ട് തേടി. എസ്എച്ച്ഒയ്ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കാനും മുഖ്യമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
