
മലപ്പുറം: അനധികൃത ക്ഷേമപെൻഷൻ കൈപ്പറ്റിയ സംഭവത്തില്‍ കോട്ടക്കൽ നഗരസഭയ്ക്ക് ധനകാര്യവകുപ്പിന്റെ നിർദ്ദേശം. പി എഫ് പെൻഷനൊപ്പം ക്ഷേമപെൻഷനും വാങ്ങിയ നാലുപേരിൽ നിന്ന് മുഴുവൻ തുകയും പലിശ സഹിതം ഈടാക്കണമെന്നാണ് നിര്‍ദേശം. അനധികൃതമായി ക്ഷേമപെൻഷൻ കൈപ്പറ്റിയ 23 പേരിൽ നിന്ന് അനധികൃതമെന്ന് കണ്ടെത്തിയതു മുതലുള്ള തുകയും തിരിച്ചു വാങ്ങും. സംഭവവുമായി ബന്ധപ്പെട്ട് നാളെ കോട്ടക്കൽ നഗരസഭയിൽ അടിയന്തര കൗൺസിൽ യോഗം ചേരും.

അനർഹരെന്ന് 2021ൽ ധനവകുപ്പ് കണ്ടെത്തിയ 63 പേരെ നേരിട്ട് കണ്ട് പരിശോധിക്കുമെന്ന് 2024 നവംബറില്‍ തീരുമാനിച്ചിരുന്നു. ഇതാവശ്യപ്പെട്ട് നഗരസഭ സെക്രട്ടറിയ്ക്ക്, നഗരസഭ ചെയർപേഴ്സൺ കത്ത് നൽകിയിരുന്നു. പരിശോധനയ്ക്ക് ധനവകുപ്പിൽ നിന്ന് നിർദ്ദേശം വരുന്നതിനു മുൻപാണ് നഗരസഭയുടെ നേതൃത്വത്തിലുള്ള നീക്കമുണ്ടായത്.
2022 ൽ നഗരസഭ അനർഹർ എന്ന് കണ്ടത്തിയ 63 ൽ 18 പേരെ ക്ഷേമ പെൻഷനിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. കോട്ടക്കൽ നഗരസഭയിലെ ഏഴാം വാർഡിൽ ആണ് സാമൂഹ്യ സുരക്ഷാ പെൻഷനിൽ ഏറ്റവും കൂടുതൽ അനർഹർ ഉൾപ്പെട്ടിരിക്കുന്നതെന്നാണ് കണ്ടെത്തൽ.
ഇതിന് പിന്നാലെ പെൻഷൻ അർഹത സംബന്ധിച്ച് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥർ, വരുമാന സർട്ടിഫിക്കറ്റ് അനുവദിച്ച റവന്യു ഉദ്യോഗസ്ഥർ, പെൻഷൻ അനുവദിച്ചു നൽകിയ ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് നടപടി സ്വീകരിക്കാൻ 2024 നവംബറില്‍ ധനവകുപ്പ് നിർദേശം നൽകിയിരുന്നു.
