മലപ്പുറം: സംസ്ഥാന സർക്കാരിന്റെ വികസന സദസ്സുമായി സഹകരിക്കുമെന്ന നിലപാടിൽ നിന്ന് പിന്മാറി മുസ്ലീം ലീഗ് മലപ്പുറം ജില്ലാ നേതൃത്വം. സർക്കാരിന്റെ വികസന സദസ്സിൽ പങ്കെടുക്കില്ലെന്നും യുഡിഎഫ് നേതൃത്വത്തിൽ മറ്റൊരു പരിപാടി നടത്തുമെന്നാണ് പറഞ്ഞതെന്നും ലീഗ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൾ ഹമീദ് വ്യക്തമാക്കി.

അയ്യപ്പസംഗമത്തിനൊപ്പം വികസന സദസ്സും ബഹിഷ്കരിക്കാനാണ് യുഡിഎഫ് തീരുമാനിച്ചിരുന്നത്. യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് ഇതുമായി ബന്ധപ്പെട്ട് സർക്കുലറും ഇറക്കിയിരുന്നു. എന്നാൽ വിഷയത്തിൽ വ്യത്യസ്ത നിലപാടുമായി മുസ്ലീം ലീഗ് മലപ്പുറം ജില്ലാ നേതൃത്വം എത്തുകയായിരുന്നു.
തദ്ദേശ സ്ഥാപനങ്ങളുടെ വികസന പ്രവർത്തനങ്ങൾ സർക്കാർ ചെലവിൽ അവതരിപ്പിക്കാനുള്ള അവസരമാണ് വികസന സദസ്സെന്നും, അതിൽ പങ്കെടുക്കാതിരിക്കുന്നത് ബുദ്ധിയല്ലെന്നും കാട്ടിയാണ് വികസന സദസ്സിന് മുസ്ലീം ലീഗ് മലപ്പുറം ജില്ലാ നേതൃത്വം പിന്തുണ പ്രഖ്യാപിച്ചത്. പിന്നീട് ഈ നിലപാട് മുസ്ലീം ലീഗ് തിരുത്തുകയായിരുന്നു. മുസ്ലീം ലീഗ് മലപ്പുറം ജില്ലാ നേതൃത്വം വ്യത്യസ്ത തീരുമാനമെടുത്തത് തങ്ങളുടെ അറിവോടയെല്ലെന്ന് യുഡിഎഫ് മലപ്പുറം നേതൃത്വവും പ്രതികരിച്ചിരുന്നു.

മലപ്പുറത്ത് എന്താണ് നടന്നതെന്ന് സംബന്ധിച്ച് തങ്ങളുടെ അന്വേഷണം നടക്കുന്നുണ്ടെന്ന് അടൂർ പ്രകാശ് എം.പി വ്യക്തമാക്കി. അന്വേഷണം നടത്തിയശേഷം മലപ്പുറത്തെ നേതാക്കന്മാരുമായി ബന്ധപ്പെട്ട് വേണ്ട നടപടികൾ സ്വീകരിക്കും. പി.കെ കുഞ്ഞാലിക്കുട്ടി അടക്കമുളളവരുമായി ബന്ധപ്പെടും. ഇപ്പോൾ നടന്ന സംഭവത്തെ പറ്റി പ്രതികരിക്കാനില്ലെന്നും അടൂർ പ്രകാശ് എം.പി പ്രതികരിച്ചു.

